
ചെന്നൈ: കനത്ത മഴക്ക് സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മിന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് എന്നീ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.(Tamil Nadu Rain Alert)
അതേസമയം , പാണ്ടി, പുഴൽ, സെമ്പരമ്പാക്കം തടാകങ്ങൾ നിറഞ്ഞ് മിച്ചജലം തുറന്നുവിട്ടു. ഇതോടെ മൂന്ന് ജില്ലകളിലെ തീരദേശ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. വടക്കൻ ചെന്നൈയിലെ കൊശസ്തലൈ നദിയുടെ സമീപ പ്രദേശങ്ങളെ ബാധിച്ചു.
വെള്ളപ്പൊക്കത്തിൽ കൃഷിയിടങ്ങൾ നശിച്ചു, കാർഷിക വിളകളും നശിച്ചു. ഈ പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. അതിൽ നിന്ന് ജനങ്ങൾ കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും കനത്ത മഴയും അതിശക്തമായ മഴയും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ചെന്നൈയിൽ അടുത്ത 24 മണിക്കൂർ ആകാശം മിക്കവാറും മേഘാവൃതമായിരിക്കും. ചില സ്ഥലങ്ങളിൽ ഇടിയോടും മിന്നലിനോടും കൂടി സാമാന്യം ശക്തമായ മഴ പെയ്യാമെന്നും മുന്നറിയിപ്പിൽ പറയുന്നു.