ബെംഗളൂരു: സ്വർണ്ണവില വർദ്ധിക്കുന്നതിനിടെ ബെംഗളൂരു നഗരത്തിൽ മോഷണസംഘങ്ങളുടെ വിളയാട്ടം. നെലമംഗലയിൽ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടു. ഹസ്കൂർ സ്വദേശിനി ജ്യോതി (45) ആണ് മരിച്ചത്. ഇവരുടെ എട്ടര പവൻ തൂക്കം വരുന്ന താലിമാല മോഷ്ടാക്കൾ കവർന്നു.(Woman dies tragically after gang robbed her gold chain in Bengaluru)
രാവിലെ ആറ് മണിയോടെ വീടിന് പുറത്ത് അടിച്ചുവാരാൻ ഇറങ്ങിയതായിരുന്നു ജ്യോതി. ഈ സമയം ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇവരുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ചു. ചെറുത്തുനിൽപ്പിനിടെ മോഷ്ടാക്കൾ ജ്യോതിയെ ബലമായി തള്ളിയിടുകയായിരുന്നു. ജ്യോതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മദനായ്ക്കനഹള്ളി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. നെലമംഗലയിലെ സംഭവത്തിന് പിന്നാലെ ആനേക്കലിന് സമീപം അത്തിബലയിലും മാല മോഷണം റിപ്പോർട്ട് ചെയ്തു. കടയിൽ നിന്ന് മടങ്ങുകയായിരുന്ന സ്ത്രീയുടെ അഞ്ച് പവൻ മാലയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കവർന്നത്. ഈ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.



