ന്യൂഡൽഹി: തെരുവുനായ ആക്രമണങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മൃഗസംരക്ഷണത്തിനായുള്ള 'എബിസി' ചട്ടങ്ങൾ നടപ്പിലാക്കുന്നതിൽ സംസ്ഥാനങ്ങൾ വലിയ വീഴ്ചയാണ് വരുത്തിയതെന്ന് കോടതി കുറ്റപ്പെടുത്തി.(Why don't you take them to your own homes and take care of them? Supreme Court on the stray dog issue)
തെരുവുനായയുടെ കടിയേൽക്കുന്ന ഓരോ വ്യക്തിക്കും, പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ആഘാതം വലുതാണ്. ഓരോ നായ കടിയേൽക്കലിനും മരണത്തിനും ബന്ധപ്പെട്ട സംസ്ഥാന സർക്കാർ കനത്ത നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കും ആക്രമണങ്ങളിൽ ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് മറ്റ് പൗരന്മാരുടെ സുരക്ഷയെ ബാധിക്കരുതെന്ന് കോടതി പറഞ്ഞു.
നായസ്‌നേഹികൾക്കായി ഹാജരായ അഭിഭാഷകയോട് കോടതി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തെരുവുനായ്ക്കളോട് അത്രയേറെ സ്നേഹമുണ്ടെങ്കിൽ അവയെ സ്വന്തം വീടുകളിൽ കൊണ്ടുപോയി പരിപാലിച്ചുകൂടേ എന്ന് കോടതി ചോദിച്ചു. സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ അടിയന്തരമായി നീക്കം ചെയ്യണമെന്നും, പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണത്തിന് ശേഷം പഴയ സ്ഥലത്ത് തന്നെ തിരികെ വിടരുതെന്നും കോടതി ഉത്തരവിട്ടു.