റാഞ്ചി: ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭൂം ജില്ലയിൽ സർക്കാർ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെത്തുടർന്ന് നവജാതശിശുവിന്റെ മൃതദേഹം കാർഡ്ബോർഡ് ബോക്സിലാക്കി പിതാവ് വീട്ടിലേക്ക് കൊണ്ടുപോയി (West Singhbhum Infant Death). ബന്ദ്ഗാവ് ബ്ലോക്കിലെ ബംഗ്രാസായി ഗ്രാമവാസിയായ രാമകൃഷ്ണ ഹെംബ്രമാണ് തന്റെ കുഞ്ഞിന്റെ മൃതദേഹവും വഹിച്ച് 20 കിലോമീറ്ററോളം നടന്നത്. ശനിയാഴ്ച ചക്രധർപൂർ സബ് ഡിവിഷണൽ ആശുപത്രിയിലായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
വ്യാഴാഴ്ചയാണ് രാമകൃഷ്ണ തന്റെ ഗർഭിണിയായ ഭാര്യ റീത്ത തിരിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച കുട്ടി ജനിച്ചെങ്കിലും പ്രസവസമയത്തോ അതിനുശേഷമോ ഡോക്ടർമാർ കൃത്യമായ പരിചരണം നൽകാത്തതിനാലാണ് കുഞ്ഞ് മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. കുഞ്ഞ് മരിച്ചതിന് പിന്നാലെ മൃതദേഹം മാറ്റാൻ ആരോഗ്യപ്രവർത്തകർ സമ്മർദ്ദം ചെലുത്തിയെന്നും, ഗ്രാമത്തിലേക്ക് പോകാൻ ആംബുലൻസോ മറ്റ് വാഹനമോ ആവശ്യപ്പെട്ടപ്പോൾ അധികൃതർ നിരസിച്ചെന്നും രാമകൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. ഒടുവിൽ ഗതികേടുകൊണ്ട് ഒരു പഴയ കാർഡ്ബോർഡ് ബോക്സിൽ കുഞ്ഞിനെ കിടത്തി അദ്ദേഹം നടത്തം ആരംഭിക്കുകയായിരുന്നു.
എന്നാൽ ആശുപത്രി അധികൃതർ ഈ ആരോപണങ്ങൾ നിഷേധിച്ചു. കുഞ്ഞിന്റെ പിതാവോ കുടുംബാംഗങ്ങളോ ആംബുലൻസിനായി തങ്ങളെ സമീപിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടിരുന്നെങ്കിൽ തീർച്ചയായും സൗകര്യം ഒരുക്കുമായിരുന്നുവെന്നും ആശുപത്രി ഇൻ-ചാർജ് ഡോ. അൻഷുമാൻ ശർമ്മ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സബ് ഡിവിഷണൽ ഓഫീസർ ശ്രുതി രാജലക്ഷ്മി വ്യക്തമാക്കി. കഴിഞ്ഞ എട്ട് ദിവസമായി ജില്ലയിൽ സിവിൽ സർജൻ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്നതും ആരോഗ്യമേഖലയിലെ പ്രതിസന്ധി വെളിപ്പെടുത്തുന്നു.
Summary:
In a tragic incident in Jharkhand’s West Singhbhum district, a man named Ramkrishna Hembram was forced to carry his newborn baby’s body in a cardboard box for 20 km after a government hospital allegedly denied him an ambulance.

