ന്യൂഡൽഹി: കള്ളവോട്ട് തടയുന്നതിനും തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിനുമായി വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് വോട്ടർമാരുടെ ബയോമെട്രിക്, മുഖം തിരിച്ചറിയൽ പരിശോധനകൾ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ് അയച്ചു. ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.(Voters need biometric verification, Supreme Court notice to Centre and Election Commission)
ഹർജി പരിഗണിക്കവെ, ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കോടതി ചൂണ്ടിക്കാട്ടി. ഈ രീതി നടപ്പിലാക്കാൻ നിലവിലുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരും. വൻതോതിലുള്ള സാമ്പത്തിക ബാധ്യത ഇത് രാജ്യത്തിന് ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. പദ്ധതി വിജയിക്കാൻ സംസ്ഥാനങ്ങളുടെ പൂർണ്ണമായ സഹകരണം ആവശ്യമാണെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
ആദ്യം ഹർജി പരിഗണിച്ചപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് കോടതി നിർദ്ദേശിച്ചത്. ധനമന്ത്രാലയത്തിന്റെ അനുമതിയും സംസ്ഥാനങ്ങളുടെ സഹകരണവും ആവശ്യമായ വിഷയമായതിനാൽ ഈ ഘട്ടത്തിൽ ഇടപെടാൻ കോടതി വിമുഖത കാട്ടിയിരുന്നു. എന്നാൽ, നിലവിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചല്ല മറിച്ച് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുകളെക്കുറിച്ചാണ് ഹർജിയെന്ന് ഉപാധ്യായ വ്യക്തമാക്കിയതോടെയാണ് വിഷയം പരിശോധിക്കാൻ കോടതി തയ്യാറായത്.

