ന്യൂഡൽഹി: യുഎസ്-ഇറാൻ സമാധാന ചർച്ചകളിൽ പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നു എന്ന റിപ്പോർട്ടുകളെ തള്ളി മുൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി (R&AW) മേധാവി വിക്രം സൂദ് (Vikram Sood on Pakistan Mediator Iran War). പാകിസ്താന്റെ പങ്ക് ചർച്ചകൾക്ക് വേദിയൊരുക്കുന്നതിൽ മാത്രമായി ഒതുങ്ങുമെന്നും സജീവമായ നയതന്ത്ര ഇടപെടലുകൾ അവർക്കില്ലെന്നും അദ്ദേഹം എഎൻഐ ൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പാകിസ്താൻ വെറുമൊരു വേദി മാത്രമാണ് നൽകുന്നത്, അല്ലാതെ ചർച്ചകൾ നിരീക്ഷിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയെ സംബന്ധിച്ചിടത്തോളം പാകിസ്താൻ ഒരു “വിശ്വസ്തനായ സഹായി” മാത്രമാണെന്നും എന്നാൽ ചർച്ചകൾക്ക് അവർ ഒരു നിഷ്പക്ഷ വേദിയാണെന്ന് കരുതുന്നില്ലെന്നും വിക്രം സൂദ് കൂട്ടിച്ചേർത്തു. ഷിയാ-സുന്നി തർക്കങ്ങളും ചരിത്രപരമായ കാരണങ്ങളും കൊണ്ട് ഇറാൻ പാകിസ്താനെ പൂർണ്ണമായി വിശ്വസിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.
അതേസമയം, യുഎസിലെ പാകിസ്താൻ സ്ഥാനപതി റിസ്വാൻ സയീദ് ഷെയ്ഖ് ചർച്ചകൾ പുരോഗമിക്കുന്നതായി അറിയിച്ചു. എന്നാൽ യുദ്ധം തകർത്ത ഇറാനിലെ ആശയവിനിമയ സംവിധാനങ്ങൾ ചർച്ചകൾക്ക് തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ ഒരു സഹായി മാത്രമാണെന്നും അന്തിമ തീരുമാനങ്ങൾ എടുക്കേണ്ടത് യുഎസും ഇറാനുമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താൻ വഴി നടത്തുന്ന പരോക്ഷ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നേരത്തെ സൂചിപ്പിച്ചിരുന്നു.
Summary: Former R&AW chief Vikram Sood has downplayed Pakistan’s role as a mediator in the potential US-Iran peace talks, stating that Islamabad is merely providing a venue rather than acting as a diplomatic monitor.

