ന്യൂഡൽഹി: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ ഒരു മാസത്തേക്ക് ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. മിഡിൽ ഈസ്റ്റിലെ കടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാനാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.(US grants India temporary waiver to buy Russian oil amid Middle East crisis)
നിലവിൽ കടലിലുള്ള റഷ്യൻ ടാങ്കറുകളിൽ നിന്ന് ഇന്ത്യയ്ക്ക് എണ്ണ വാങ്ങാം. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ കമ്പനികളായ ലുക്കോയിലിനും റോസ്‌നെഫ്റ്റിനും മേൽ ട്രംപ് ഭരണകൂടം കർശന ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ജനുവരിയിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 2022-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കുറഞ്ഞിരുന്നു.
ഇറാന്റെ സൈനിക നീക്കങ്ങൾ മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20% കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയത് ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കാൻ കാരണമായി.
അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ യുഎസ് നൽകിയ ഇളവ് ആഭ്യന്തര വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിനെ സഹായിക്കും.

