ന്യൂഡൽഹി: രാജ്യത്തെ സിവിൽ സർവീസ് പരീക്ഷാ ഫലം കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. ദേശീയ തലത്തിൽ ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രി സ്വന്തമാക്കി. രണ്ടാം റാങ്ക് രാജേശ്വരി സുവേയ്ക്കാണ്. മലയാളികൾക്ക് ഇത്തവണയും മികച്ച നേട്ടമാണ് പട്ടികയിലുള്ളത്. (UPSC CSE 2025 results announced, Anuj Agnihotri gets first rank
അനുജ് അഗ്നിഹോത്രി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ രണ്ടാം സ്ഥാനം രാജേശ്വരി സുവേയും സ്വന്തമാക്കി. എസ്. ശ്രുതി 18-ാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി. മലയാളിയായ സിദ്ധാർത്ഥ് എം. ജോയി 271-ാം റാങ്കും കരസ്ഥമാക്കി.
തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെ.എസ്. ശ്രീജ (57-ാം റാങ്ക്), കോഴിക്കോട് സ്വദേശി അജയ് ആർ. രാജ് (109-ാം റാങ്ക്) എന്നിവർ ആദ്യ നൂറിലും നൂറ്റമ്പതിലും ഇടംപിടിച്ചു. 2025 മെയ് 25-ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് നടപടികൾ ആരംഭിച്ചത്. മെയിൻ പരീക്ഷ ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ നടന്നു. അവസാന ഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് ഈ വർഷം ഫെബ്രുവരി 27-നാണ് പൂർത്തിയായത്. അഭിമുഖം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഫലം പ്രഖ്യാപിക്കുന്ന പതിവ് ഇത്തവണയും യുപിഎസ്‌സി തെറ്റിച്ചില്ല.
958 പേരാണ് ഇത്തവണ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് ഉൾപ്പെടെ 23 വിവിധ സർവീസുകളിലേക്കാണ് ഈ പട്ടികയിൽ നിന്നുള്ളവർക്ക് നിയമനം ലഭിക്കുക. ഉദ്യോഗാർത്ഥികൾക്ക് upsc.gov.in, upsconline.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ റോൾ നമ്പർ ഉപയോഗിച്ച് ഫലം പരിശോധിക്കാം.

