ത്സാൻസി: ചായ ഉണ്ടാക്കാൻ ഉറക്കത്തിൽ നിന്ന് വിളിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മൂത്ത സഹോദരനെ കോടാലികൊണ്ട് വെട്ടിക്കൊന്ന യുവാവ് പിടിയിൽ (UP Man Kills Brother Over Tea Argument). ഉത്തർപ്രദേശിലെ ത്സാൻസിയിൽ ഫെബ്രുവരി പത്തിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം വീടിന്റെ മുറ്റത്ത് ആറടി താഴ്ചയുള്ള കുഴിയിൽ കുഴിച്ചുമൂടി. മുസാരിബ് ബേഗ് എന്ന യുവാവാണ് തന്റെ സഹോദരൻ താരിഖ് ബേഗിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
സംഭവദിവസം ഇവരുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. മുസാരിബ് ചായ കുടിക്കാനായി ഉറങ്ങിക്കിടക്കുകയായിരുന്ന താരിഖിനെ വിളിച്ചുണർത്തി. ഉറക്കം തടസ്സപ്പെട്ടതിൽ ദേഷ്യപ്പെട്ട് താരിഖ് മുസാരിബിനെ ചീത്തവിളിച്ചതാണ് തർക്കത്തിന് കാരണമായത്. വാക്കുതർക്കം രൂക്ഷമായതോടെ പ്രകോപിതനായ മുസാരിബ് കോടാലിയെടുത്ത് താരിഖിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ താരിഖ് മരിച്ചു. കുറ്റം മറയ്ക്കാനായി മുസാരിബ് വീടിന്റെ മുറ്റത്ത് കുഴിയെടുത്ത് മൃതദേഹം മറവുചെയ്തു. തെളിവ് നശിപ്പിക്കാനായി ആ സ്ഥലത്ത് ഇഷ്ടികകൾ നിരത്തി അതിനുമുകളിൽ ഒരു എയർ കൂളറും സ്ഥാപിച്ചു.
ദിവസങ്ങൾക്ക് ശേഷം സഹോദരനെ കാണാനില്ലെന്ന് കാണിച്ച് മുസാരിബ് തന്നെ പോലീസിൽ പരാതി നൽകി. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മാവൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മുസാരിബ് കുറ്റം സമ്മതിച്ചു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ മുറ്റം കുഴിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ദേഷ്യത്തിൽ ചെയ്ത പ്രവൃത്തിയിൽ താൻ ഖേദിക്കുന്നുവെന്ന് മുസാരിബ് പോലീസിനോട് പറഞ്ഞു.
Summary: A man in Uttar Pradesh’s Jhansi killed his elder brother with an axe following a heated argument over being woken up for tea.



