ജയ്പൂർ: ബൂത്ത് ലെവൽ ഓഫീസറുടെ (ബി.എൽ.ഒ.) ജോലിഭാരത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ രാജസ്ഥാനിൽ വീണ്ടും ആത്മഹത്യ. ജയ്പൂരിലെ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ് ജാംഗിദ് ആണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഇലക്ടറൽ റോളുമായി (എസ്.ഐ.ആർ.) ബന്ധപ്പെട്ട ജോലിയുടെ കടുത്ത സമ്മർദ്ദമാണ് മരണകാരണമെന്ന് കുടുംബം പരാതിപ്പെട്ടു.(Under pressure due to SIR jobs, BLO commits suicide in Rajasthan)
മുകേഷ് ജാംഗിദിന്‍റെ ആത്മഹത്യാക്കുറിപ്പിൽ, എസ്.ഐ.ആർ. ജോലികൾ കാരണം താൻ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്നും, സൂപ്പർവൈസർ നിരന്തരമായി സമ്മർദ്ദം ചെലുത്തുന്നതായും സസ്പെൻഷൻ ഭീഷണിയുണ്ടായിരുന്നതായും പറയുന്നു. കേരളത്തിൽ പയ്യന്നൂരിൽ ബി.എൽ.ഒ. അനീഷ് ജോർജ് ആത്മഹത്യ ചെയ്തതിനെ ചൊല്ലിയുള്ള വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സമാനമായ കാരണം ചൂണ്ടിക്കാട്ടി രാജസ്ഥാനിലും മറ്റൊരു മരണം റിപ്പോർട്ട് ചെയ്യുന്നത്.
പയ്യന്നൂരിൽ ബി.എൽ.ഒ. ആയിരുന്ന അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലും ഇന്ന് സംസ്ഥാന വ്യാപകമായി ബി.എൽ.ഒ.മാർ ജോലി ബഹിഷ്കരിക്കും. രാവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും എല്ലാ ജില്ലാ വരണാധികാരികളുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും.
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷൻ കൗൺസിലും, അധ്യാപക സർവീസ് സംഘടന സമരസമിതിയും സംയുക്തമായാണ് പ്രതിഷേധം നടത്തുന്നത്. അനീഷ് ജോർജിന്‍റെ ആത്മഹത്യയുടെ പൂർണ്ണ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംയുക്ത സമരസമിതി നേതാക്കൾ വ്യക്തമാക്കി. ബി.എൽ.ഒ.മാരുടെ ജോലിഭാരം കുറയ്ക്കണമെന്നും രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.