മുംബൈ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അയോഗ്യത ഒഴിവാക്കാൻ പിതാവ് ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ മുത്ഖേഡ് മണ്ഡലത്തിലെ കെരൂർ സ്വദേശിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് ക്രൂരകൃത്യം നടത്തിയത്. സംഭവത്തിൽ പാണ്ഡുരംഗിനെയും ഇയാൾക്ക് കൂട്ടുനിന്ന ഗ്രാമത്തിലെ സിറ്റിങ് സർപഞ്ച് ഗണേഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.(Two children rule to contest in elections, Father kills 6-year-old girl)
നിയമപ്രകാരം രണ്ടു കുട്ടികളിൽ കൂടുതലുള്ളവർക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. സർപഞ്ച് സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന പാണ്ഡുരംഗിന് മൂന്ന് കുട്ടികളുണ്ടായിരുന്നു. ഈ നിയമം മറികടക്കാനായി ഒരു കുട്ടിയെ ഇല്ലാതാക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തന്റെ മൂത്ത മകളായ പ്രാചിയെ പാണ്ഡുരംഗ് മോട്ടോർ സൈക്കിളിൽ കൊണ്ടുപോയി. നിസാം സാഗർ കനാലിന് സമീപമുള്ള എ.ആർ.പി. ക്യാമ്പ് പ്രദേശത്തെത്തിച്ച ശേഷം കുട്ടിയെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. കനാലിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ഫോട്ടോ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചു. ഇതോടെയാണ് മരിച്ചത് പാണ്ഡുരംഗിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞത്.

