
മൈസൂരു: ജയപുര ഹോബ്ലിയിലെ മാർബല്ലി ഗ്രാമത്തിൽ ദലിതർക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് 11 വർഷമായി അടച്ചിട്ടിരുന്ന മാരാമമ്മയുടെ ക്ഷേത്രം ഉദ്യോഗസ്ഥരുടെ മധ്യസ്ഥത ചർച്ചക്ക്ശേഷം വീണ്ടും തുറന്നു (Temple reopened).
11 വർഷം മുമ്പ് ദലിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് വൻ വിവാദം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ക്ഷേത്രം അടച്ചിട്ടിരുന്നു. ഇപ്പോൾ തഹസിൽദാർ മഹേഷ് കുമാർ വിവിധ സമുദായങ്ങളിലെ അഞ്ച് നേതാക്കളുമായി നടത്തിയ സമാധാന ചർച്ചയിൽ ക്ഷേത്രം തുറക്കാൻ ധാരണയായി.
പ്രശ്‌നം സമാധാനപരമായി പരിഹരിച്ചതോടെ ഗ്രാമവാസികളും സന്തോഷത്തിലാണ്. ക്ഷേത്രം തുറന്നതിനു പിന്നാലെ ഗ്രാമവാസികൾ ദേവന് പ്രത്യേക പൂജകളും നടത്തി.