ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകുർണൂലിൽ പരീക്ഷ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ 16 വയസ്സുകാരി പെൺകുട്ടി ശുചിമുറിയിൽ പ്രസവിച്ചു (Telangana Minor Girl Gives Birth). ഒരു റെസിഡൻഷ്യൽ സ്കൂളിലെ ഒന്നാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. തിങ്കളാഴ്ച പരീക്ഷ എഴുതിയ ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അമ്മ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഡോക്ടർമാർ സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചതിനെത്തുടർന്ന് സമീപത്തെ ഡയഗ്നോസ്റ്റിക് സെന്ററിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. ഊഴത്തിനായി കാത്തിരിക്കുന്നതിനിടെ പെൺകുട്ടി ശുചിമുറിയിലേക്ക് പോകുകയും അവിടെ വെച്ച് പ്രസവിക്കുകയുമായിരുന്നു. ശുചിമുറിക്കുള്ളിൽ നവജാതശിശുവിനെ കണ്ട ജീവനക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി പെൺകുട്ടിയെയും കുഞ്ഞിനെയും സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഡോക്ടർമാർ അറിയിച്ചു.
പെൺകുട്ടിയും അമ്മയും ചേർന്ന് കുഞ്ഞിനെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കാൻ ശ്രമിച്ചതായും പ്രാഥമിക റിപ്പോർട്ടുകളുണ്ട്. പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്സോ നിയമപ്രകാരം കേസെടുക്കണോ എന്ന കാര്യം അധികൃതർ പരിശോധിച്ചുവരികയാണ്. സമാനമായ രീതിയിൽ കഴിഞ്ഞ മാസം മധ്യപ്രദേശിലും പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചിരുന്നു

