ലാത്തൂർ: മഹാരാഷ്ട്രയിലെ ലാത്തൂരിൽ തന്റെ മോട്ടോർ സൈക്കിൾ കേടുവരുത്തിയെന്ന് ആരോപിച്ച് മുപ്പതോളം വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച സ്വകാര്യ സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു (Teacher Arrested For Beating Students). അഹമ്മദ്‌പൂരിന് സമീപമുള്ള ഒരു സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ ഫെബ്രുവരി 21-ന് രാത്രിയാണ് ഈ സംഭവം നടന്നത്. ഉജ്ജ്വൽ പ്രകാശ് സോണി എന്ന അധ്യാപകനെയാണ് ലാത്തൂർ പോലീസ് പിടികൂടിയത്.
തന്റെ ബൈക്കിന് ആരോ കേടുപാടുകൾ വരുത്തിയത് കണ്ട് പ്രകോപിതനായ അധ്യാപകൻ, ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന 32 കുട്ടികളെ മുളവടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. മർദ്ദനമേറ്റ പല കുട്ടികൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. താൻ ഉടൻ തന്നെ സ്കൂൾ പ്രിൻസിപ്പാൾ ആകുമെന്നും അപ്പോൾ നിങ്ങളെ ശരിയാക്കുമെന്നും ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ ക്രിസ്റ്റ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ സെബ നാടാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെടുത്തത്.
ഭാരതീയ ന്യായ സംഹിത, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കാണ് സ്കൂൾ മുൻഗണന നൽകുന്നതെന്നും അധ്യാപകന്റെ പ്രവൃത്തി അപലപനീയമാണെന്നും പ്രിൻസിപ്പാൾ പ്രസ്താവനയിൽ അറിയിച്ചു. പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ആവശ്യമായ ചികിത്സാ സഹായങ്ങൾ നൽകി വരികയാണെന്നും അധ്യാപകനെ സർവ്വീസിൽ നിന്നും പുറത്താക്കാനുള്ള നടപടികൾ ആരംഭിച്ചതായും സ്കൂൾ അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കുന്നത് രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

