ന്യൂഡൽഹി: തെരുവുനായ ആക്രമണ വിഷയത്തിൽ നോട്ടീസിന് മറുപടി നൽകുന്നതിൽ വന്ന വീഴ്ചയിൽ സുപ്രീം കോടതി കടുത്ത വിമർശനവും അതൃപ്തിയും രേഖപ്പെടുത്തി. കേന്ദ്രമടക്കം മറുപടി നൽകാത്തതിൽ രോഷം പ്രകടിപ്പിച്ച കോടതി, സത്യവാങ്മൂലം സമർപ്പിക്കാത്ത എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരെ നേരിട്ട് ഹാജരാകാൻ നിർദേശിച്ചു.(Supreme Court takes decisive step in stray dog attacks)
രണ്ട് മാസം മുമ്പ് നൽകിയ നോട്ടീസിന് പശ്ചിമ ബംഗാൾ, തെലങ്കാന എന്നീ രണ്ട് സംസ്ഥാനങ്ങളും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സർക്കാരുകളുടെ നിസ്സംഗതയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി ഡൽഹി ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ചു. തുടർന്ന്, സത്യവാങ്മൂലം നൽകാത്ത എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശം നൽകി.
കേരളം അടക്കം സത്യവാങ്മൂലം നൽകാത്ത സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ സുപ്രീം കോടതിയിൽ ഹാജരാകണമെന്നും കോടതി പറഞ്ഞു. പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ഒഴികെയുള്ളവരെയാണ് സുപ്രീം കോടതി വിളിപ്പിച്ചത്.
ചീഫ് സെക്രട്ടറിമാർക്ക് ഹാജരാകാൻ സൗകര്യമൊരുക്കുന്നതിനായി കോടതി നടപടികൾ ഓഡിറ്റോറിയത്തിലേക്ക് മാറ്റുമെന്നും സുപ്രീം കോടതി അറിയിച്ചു. സത്യവാങ്മൂലം ഫയൽ ചെയ്യാത്ത സംസ്ഥാനങ്ങൾ അടുത്ത തിങ്കളാഴ്ച ഹാജരാവുന്നതിൽ വീഴ്ച വരുത്തരുതെന്നും കോടതി വ്യക്തമാക്കി.
തുടർച്ചയായി തെരുവുനായ പ്രശ്നങ്ങൾ ആവർത്തിക്കുന്നത് വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേന്ദ്രമടക്കം മറുപടി നൽകാത്തതിലാണ് കോടതി കടുത്ത വിമർശനം ഉന്നയിച്ചത്.
തെരുവുനായകൾ കുട്ടികളെ ആക്രമിക്കുന്നതിലെ വീഴ്ച പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുവോ മോട്ടോ ഹർജിയിലാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത, ജസ്റ്റിസ് എൻ. വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ കടുത്ത നിലപാട്. നേരത്തെ ഓഗസ്റ്റ് 22-ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.