ന്യൂഡൽഹി: ഭർത്താവിന്റെ സമ്മതമില്ലാതെ ഏകപക്ഷീയമായി ഖുല പ്രഖ്യാപിച്ച് വിവാഹബന്ധം വേർപെടുത്താൻ മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിൽ (Muslim Women Khula Rights). കേസിൽ നിയമസഹായത്തിനായി മുതിർന്ന അഭിഭാഷകൻ ശുഐബ് ആലത്തിനെ ‘അമിക്സ് ക്യൂറി’യായി (കോടതിയെ സഹായിക്കുന്ന നിഷ്പക്ഷ വ്യക്തി) സുപ്രീംകോടതി നിയമിച്ചു.
മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള നിയമപ്രശ്നങ്ങളാണ് ഈ കേസ് ഉയർത്തുന്നതെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഏപ്രിൽ 22-ലേക്ക് മാറ്റി വെച്ചു.
നേരത്തെ ഈ കേസ് പരിഗണിച്ച കേരള ഹൈക്കോടതി മുസ്ലിം സ്ത്രീകൾക്ക് അനുകൂലമായ സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു:
പുരുഷന്മാർക്ക് ‘തലാഖ്’ ചൊല്ലാൻ അവകാശമുള്ളതുപോലെ സ്ത്രീകൾക്ക് ലഭിക്കുന്ന മതപരമായ അവകാശമാണ് ‘ഖുല’ എന്ന് ഹൈക്കോടതി വ്യക്തമാക്കി. ഖുല വഴി വിവാഹമോചനം നേടാൻ ഭർത്താവിന്റെ സമ്മതമോ ഇഷ്ടമോ ആവശ്യമില്ലെന്നും അത് സ്ത്രീയുടെ സ്വയം തീരുമാനമാണെന്നും കോടതി വിധിച്ചു.
‘ഖുല നാമ’യിൽ മഹർ തിരികെ നൽകിയതിനെപ്പറ്റി പ്രത്യേകം പരാമർശിച്ചിട്ടില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഭർത്താവിന്റെ അനുമതിയില്ലാതെ ഖുല സാധ്യമാകില്ലെന്ന വാദവുമായാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ തീരുമാനം മുസ്ലിം വിവാഹമോചന നിയമങ്ങളിൽ വലിയ സ്വാധീനം ചെലുത്തും.



