ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണബില്ലിനൊപ്പം ‘എൽപിജി ചാർജ്ജ്’, ‘ഗ്യാസ് സർചാർജ്ജ്’, ‘ഫ്യുവൽ കോസ്റ്റ് റിക്കവറി’ തുടങ്ങിയ പേരുകളിൽ അധിക തുക ഈടാക്കുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കർശന മുന്നറിയിപ്പ് നൽകി. ഇത്തരം ചാർജ്ജുകൾ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിയമവിരുദ്ധം ആണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി പുറപ്പെടുവിച്ച നിർദ്ദേശത്തിൽ വ്യക്തമാക്കി.(Strict action will be taken against hotels if additional bills are imposed in the name of LPG shortage)
സർവീസ് ചാർജ്ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ മാർഗ്ഗനിർദ്ദേശങ്ങളെ മറികടക്കാനാണ് പല ഹോട്ടലുകളും ഇത്തരം പുതിയ പേരുകളിൽ അധിക തുക ഈടാക്കുന്നതെന്ന് അതോറിറ്റി നിരീക്ഷിച്ചു. നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനിലും മാധ്യമങ്ങളിലും വന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. മെനു കാർഡിൽ നൽകിയിട്ടുള്ള വിലയ്ക്കും നികുതിക്കും പുറമെ ഇത്തരം ചാർജ്ജുകൾ ഉപഭോക്താവിന്റെ അനുവാദമില്ലാതെ ബില്ലിൽ ഉൾപ്പെടുത്തുന്നത് അനുവദിക്കില്ല.
പാചകവാതകം, വൈദ്യുതി, മറ്റ് പ്രവർത്തന ചിലവുകൾ എന്നിവ ബിസിനസ്സ് നടത്തുന്നതിന്റെ ഭാഗമാണെന്നും ഇവ ഭക്ഷണത്തിന്റെ വിലയിൽ തന്നെ ഉൾപ്പെടുത്തണമെന്നും അതോറിറ്റി വ്യക്തമാക്കി. മെനുവിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയും നിയമപരമായ നികുതിയും മാത്രമായിരിക്കണം അന്തിമ വില. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനോ ഇത്തരം അധിക ചാർജ്ജുകൾ നൽകാൻ നിർബന്ധിക്കാനോ പാടില്ല. ബില്ലിൽ ഇത്തരത്തിലുള്ള അധിക ചാർജ്ജുകൾ ബില്ലിൽ നിന്ന് ഈ തുക ഒഴിവാക്കാൻ ഹോട്ടൽ അധികൃതരോട് ആവശ്യപ്പെടുക. 1915 എന്ന നമ്പറിൽ വിളിച്ചോ അതോറിറ്റിയുടെ ആപ്പ് വഴിയോ പരാതി നൽകുക. ഇ-ജാഗൃതി പോർട്ടൽ വഴി ഉപഭോക്തൃ കമ്മീഷന് ഔദ്യോഗികമായി പരാതി നൽകാം.

