ഹൈദരാബാദ്: തെലങ്കാനയിൽ തെരുവുനായകളെ വിഷം നൽകി കൊന്നൊടുക്കുന്ന നടപടി വ്യാപകമാകുന്നു. നാഗർകുർനൂൽ, സിദ്ദിപേട് ജില്ലകളിലായി 150 നായകളെ കൂടി കൊലപ്പെടുത്തിയതോടെ സംസ്ഥാനത്ത് ആകെ കൊല്ലപ്പെട്ട തെരുവുനായകളുടെ എണ്ണം 1500 കടന്നു. സംഭവത്തിൽ മൃഗസ്നേഹി സംഘടനകളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Stray dog massacre continues in Telangana, 1500 dogs killed so far)
നാഗർകുർനൂളിലെ തുമ്മൈപ്പള്ളി ഗ്രാമത്തിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ നൂറോളം നായകളെ വിഷം കുത്തിവെച്ച് കൊന്നതായി ‘സ്‌ട്രേ ആനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ’ ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും അറിവോടെയും നേതൃത്വത്തിലുമാണ് ഈ ക്രൂരത നടക്കുന്നത് എന്നാണ് പ്രധാന ആരോപണം.
മുൻപും തെലങ്കാനയിലെ വിവിധ ഭാഗങ്ങളിൽ സമാനമായ കൂട്ടക്കുരുതികൾ റിപ്പോർട്ട് ചെയ്തിരുന്നു. തെരുവുനായ ശല്യം പരിഹരിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള ശാസ്ത്രീയമായ രീതികൾ അവഗണിച്ചുകൊണ്ടാണ് ഇത്തരം കൊലപാതകങ്ങൾ നടക്കുന്നത്.

