ന്യൂഡൽഹി : തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങും. സംസ്ഥാനങ്ങൾ സമർപ്പിച്ച മറുപടികൾ വിശദമായി പരിശോധിച്ച ശേഷം ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്.(Stray dog issue, Supreme Court says interim order on Friday)
എല്ലാ സംസ്ഥാനങ്ങളും നൽകിയ മറുപടി ക്രോഡീകരിച്ച് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് കോടതി നിർദേശം നൽകി. കേസിൽ ദേശീയ മൃഗ ക്ഷേമ ബോർഡിനെ കക്ഷിയാക്കി. പൊതുസ്ഥലങ്ങളിൽ നായകൾക്ക് ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്നും ബെഞ്ച് വ്യക്തമാക്കി.
കേരളത്തിൻ്റെ ചീഫ് സെക്രട്ടറിയെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. നേരത്തെ നേരിട്ട് ഹാജരാകാൻ ബെഞ്ച് നിർദേശിച്ചിരുന്നെങ്കിലും, പകരം തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിയായ ടിങ്കു ബിശ്വാൾ ഹാജരായത് കോടതി അംഗീകരിച്ചു.
മറുപടി വൈകിയത് മനഃപൂർവ്വമല്ലെന്നും ക്ഷമിക്കണമെന്നും സംസ്ഥാനം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. തെരുവുനായ പ്രശ്നം പരിഹരിക്കാൻ എ.ബി.സി. (ABC) ചട്ടത്തിലെ നിർദേശങ്ങൾ നടപ്പാക്കിയതായും കേരളം കോടതിയെ അറിയിച്ചു.
മറുപടി നൽകാൻ താമസം ഉണ്ടായതിനെക്കുറിച്ച് കോടതി ആരാഞ്ഞപ്പോൾ, എല്ലാ സംസ്ഥാനങ്ങളും മറുപടി സമർപ്പിച്ചെന്നായിരുന്നു കേന്ദ്രത്തിൻ്റെ വിശദീകരണം. കേസ് ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാനങ്ങളുടെ മറുപടി വിശദമായി പരിശോധിച്ച ശേഷം ഇടക്കാല ഉത്തരവ് പുറത്തിറക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.