ഹൈദരാബാദ്: ആർത്തവവുമായി ബന്ധപ്പെട്ട് നടി ശ്രീലീല നടത്തിയ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നു (Sreeleela Period Remark Controversy). ‘ഉസ്താദ് ഭഗത് സിംഗ്’ എന്ന ചിത്രത്തിന്റെ സക്സസ് പാർട്ടിയിൽ സംസാരിക്കവെയാണ് താരം വിവാദമായ പ്രസ്താവന നടത്തിയത്. അടുത്തിടെ എം.ബി.ബി.എസ് പൂർത്തിയാക്കിയ ശ്രീലീല ഒരു ഡോക്ടർ കൂടിയാണെന്നത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടി.
“ആർത്തവ സമയത്താണ് ഞാൻ മിക്ക പാട്ടുകളും ചിത്രീകരിച്ചത്. അതൊരിക്കലും ഒരു ഒഴികഴിവായി പറയാൻ കഴിയില്ല. നമുക്ക് തുല്യ നീതിയും അധികാരവും വേണമെന്ന് പറയുമ്പോൾ ശാരീരികമായ പരിമിതികളെ മറികടന്നേ പറ്റൂ. ശാരീരികവും മാനസികവുമായ കാര്യങ്ങളൊന്നും ഒരു ഒഴികഴിവല്ല,” എന്നായിരുന്നു ശ്രീലീലയുടെ വാക്കുകൾ.
ശ്രീലീലയുടെ വാക്കുകൾ സ്ത്രീകളുടെ വേദനയെ കുറച്ചുകാണുന്നതാണെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തി. ഓരോ സ്ത്രീയുടെയും ആർത്തവാനുഭവങ്ങൾ വ്യത്യസ്തമാണെന്നും എല്ലാവർക്കും നൃത്തം ചെയ്യാനോ ജോലി ചെയ്യാനോ ഉള്ള ശാരീരിക അവസ്ഥ ആ സമയത്ത് ഉണ്ടാവില്ലെന്നും പലരും ചൂണ്ടിക്കാട്ടി. ഒരു ഡോക്ടർ കൂടിയായ ശ്രീലീല ആർത്തവ വേദനയെ ‘ഒഴികഴിവ്’ എന്ന് വിളിച്ചത് ലജ്ജാകരമാണെന്നും വേദന സഹിച്ചാണ് പല സ്ത്രീകളും കുടുംബവും ജോലിയും നോക്കുന്നതെന്നും സോഷ്യൽ മീഡിയ പ്രതികരിച്ചു.
ചില സ്ത്രീകൾക്ക് ആർത്തവ സമയത്ത് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ഇതിനെ നിസാരവൽക്കരിക്കുന്നത് ശരിയല്ലെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. അലൂ അർജുനൊപ്പമുള്ള ‘പുഷ്പ 2’വിലെ ഡാൻസ് നമ്പറിലൂടെ ശ്രദ്ധേയയായ ശ്രീലീല, അടുത്തതായി അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിക് ആര്യന്റെ നായികയായും ധനുഷ് ചിത്രത്തിലും അഭിനയിക്കാൻ ഒരുങ്ങുകയാണ്. വിവാദത്തിൽ താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Summary: Actress-doctor Sreeleela is facing backlash for her comments stating that menstruation is not an “excuse” to avoid work. Speaking at a movie event, she mentioned shooting songs during her periods and urged women to push beyond physiological barriers for equality. Netizens slammed her for undermining the varied and often excruciating pain other women experience, questioning her empathy as a medical professional.

