സോളാപുർ: മഹാരാഷ്ട്രയിലെ സോളാപുരിൽ പ്രമുഖ വ്യവസായിയും മുൾട്ടാണി ബേക്കറി ഉടമയുമായ സുനിൽ മോത്തിലാൽ സദരംഗാനി (59) ജീവനൊടുക്കി (Multani Bakery Solapur). വിജയ്പൂർ റോഡിലെ പനാഷ് അപ്പാർട്ട്മെന്റിന്റെ 17-ാം നിലയിൽ നിന്നാണ് ഇദ്ദേഹം താഴേക്ക് ചാടിയത്. മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് കെട്ടിടത്തിന് മുകളിൽ നിന്ന് അദ്ദേഹം കൈകൂപ്പി പ്രാർത്ഥിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഉച്ചയോടെ അപ്പാർട്ട്മെന്റിലെത്തിയ സദരംഗാനി ലിഫ്റ്റ് ഒഴിവാക്കി പടികൾ കയറിയാണ് മുകളിലെത്തിയത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് അദ്ദേഹം പ്രാർത്ഥിക്കുന്നത് കണ്ട താമസക്കാർ ഉടൻ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു.സുരക്ഷാ ജീവനക്കാർ മുകളിലെത്തി അദ്ദേഹത്തെ അനുനയിപ്പിച്ച് താഴേക്ക് കൊണ്ടുവന്നു. എന്നാൽ, തന്റെ താക്കോൽക്കൂട്ടം മുകളിൽ മറന്നുവെച്ചെന്നും അത് എടുത്തിട്ട് വരാമെന്നും പറഞ്ഞ് വീണ്ടും മുകളിലേക്ക് പോയ സദരംഗാനി ഉടൻ താഴേക്ക് ചാടുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സാമ്പത്തിക പ്രതിസന്ധിയോ മറ്റ് വ്യക്തിപരമായ കാരണങ്ങളോ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണെന്നും സോളാപുർ പോലീസ് അറിയിച്ചു. സോളാപുരിലെ പ്രശസ്തമായ ബേക്കറി ഗ്രൂപ്പായ മുൾട്ടാണിയുടെ ഉടമയുടെ അപ്രതീക്ഷിത മരണം വ്യാപാരി ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

