ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി കുറച്ചുനാളായി അകന്നുനിൽക്കുന്ന ശശി തരൂർ എംപി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തി. മുപ്പത് മിനിറ്റിലേറെ നീണ്ട ചർച്ചയിൽ തന്റെ പരാതികളും ആശങ്കകളും തരൂർ നേതൃത്വത്തെ നേരിട്ട് അറിയിച്ചു. വളരെ മികച്ച സംഭാഷണം നടത്താനായെന്നും, ഒരുമിച്ച് മുന്നോട്ട് പോകുമെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.(Shashi Tharoor meets Rahul Gandhi, High Command moves to resolve problems)
സി പി എമ്മുമായി ചർച്ച നടത്തിയെന്ന വാദം അദ്ദേഹം തള്ളി. മഹാപഞ്ചായത്ത് പരിപാടിയിൽ തഴയപ്പെട്ടതിലുള്ള പരിഭവം തരൂർ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ നടപടികളെ തരൂർ പ്രശംസിച്ചത് കോൺഗ്രസിനുള്ളിൽ വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘത്തെ നയിക്കാനുള്ള ബിജെപിയുടെ ക്ഷണം തരൂർ സ്വീകരിച്ചതോടെ പാർട്ടി നേതൃത്വവുമായുള്ള ബന്ധം കൂടുതൽ വഷളാകുകയായിരുന്നു.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ, തരൂരിനെപ്പോലൊരു ജനകീയ നേതാവിനെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന് ഹൈക്കമാൻഡ് വിലയിരുത്തുന്നു. തരൂരിന്റെ പ്രഭാവം വോട്ടായി മാറണമെങ്കിൽ അദ്ദേഹത്തെ സജീവമായി കൂടെ നിർത്തേണ്ടതുണ്ട്. ചർച്ചകൾ ഫലപ്രദമാണെങ്കിൽ വരും ദിവസങ്ങളിൽ കെ.പി.സി.സി നേതൃത്വവുമായി ചേർന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.