ന്യൂഡൽഹി: പോപ്പ് ഗായിക ഷക്കീറയുടെ ഇന്ത്യയിലെ സംഗീത പരിപാടികൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു (Shakira India Concert Postponed). നിലവിലെ അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളും യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്നുള്ള സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘാടകരായ ‘ഡിസ്ട്രിക്റ്റ്’ അറിയിച്ചു. ഏപ്രിലിൽ മുംബൈയിലും ഡൽഹിയിലുമായി നടത്താനിരുന്ന പരിപാടികളാണ് ഇതോടെ മുടങ്ങിയത്.
‘ഫീഡിംഗ് ഇന്ത്യ’ എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 10, 11 തീയതികളിൽ മുംബൈയിലും ഏപ്രിൽ 15-ന് ഡൽഹിയിലുമായിരുന്നു ഷക്കീറയുടെ പ്രകടനം നിശ്ചയിച്ചിരുന്നത്. 19 വർഷത്തിന് ശേഷമുള്ള താരത്തിന്റെ ഇന്ത്യൻ സന്ദർശനത്തിനായി വലിയ ആവേശത്തോടെ കാത്തിരുന്ന ആരാധകർക്ക് ഈ വാർത്ത വലിയ തിരിച്ചടിയായി. ടിക്കറ്റ് എടുത്തവർക്ക് മുഴുവൻ തുകയും അഞ്ച് മുതൽ ഏഴ് പ്രവൃത്തിദിവസത്തിനുള്ളിൽ തിരികെ നൽകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. എന്നാൽ, പരിപാടിക്കായി വിമാന ടിക്കറ്റും ഹോട്ടലുകളും ബുക്ക് ചെയ്തവർക്കുണ്ടായ നഷ്ടം ആര് നികത്തുമെന്ന ചോദ്യവുമായി നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.
നേരത്തെ, ഇതേ സംഘർഷാവസ്ഥയെത്തുടർന്ന് കാനി വെസ്റ്റിന്റെ (Kanye West) മാർച്ചിൽ നടക്കേണ്ടിയിരുന്ന സംഗീതനിശയും മെയ് മാസത്തിലേക്ക് മാറ്റിയിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധസൗഹചര്യം വിനോദസഞ്ചാര-സാംസ്കാരിക മേഖലകളെയും ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. ഷക്കീറയുടെ പരിപാടിക്കായി പുതിയ തീയതികൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഡിസ്ട്രിക്റ്റ് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.
Summary
Global pop star Shakira’s upcoming concerts in Mumbai and Delhi, scheduled for April, have been postponed indefinitely due to the ongoing US-Iran conflict.
Organizers confirmed full refunds for ticket holders but cited geopolitical tensions and safety concerns as the reasons for the delay.

