ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ ചരിത്രവിധിക്ക് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വിഷയം വീണ്ടും കോടതിയുടെ മുൻപിലെത്തിക്കുന്നത്.(Sabarimala women’s entry, Petitions in Supreme Court today)
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനായുള്ള നിർദ്ദേശങ്ങളാണ് മൂന്നംഗ ബെഞ്ച് ഇന്ന് പ്രധാനമായും പരിഗണിക്കുക.ശബരിമല വിഷയത്തിന് പുറമെ, വിശാലമായ ഭരണഘടനാ വിഷയങ്ങൾ ഉൾക്കൊള്ളുന്ന മൊത്തം 67 ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.
രാഷ്ട്രീയമായും സാമൂഹികമായും ഏറെ സുപ്രധാനമായ ഈ വിഷയത്തിൽ കേരള സർക്കാർ സ്വീകരിക്കുന്ന നിലപാട് വീണ്ടും ചർച്ചയാകും. ശബരിമല കേസിനൊപ്പം മതപരമായ ആചാരങ്ങളും ലിംഗസമത്വവും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ പരിശോധിക്കുന്ന മറ്റ് മൂന്ന് പ്രധാന വിഷയങ്ങൾ കൂടി ഒമ്പതംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം. അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകൾക്കുള്ള ക്ഷേത്രപ്രവേശനം. ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍കുട്ടികളിലെ ചേലാകര്‍മം എന്നിവയാണിവ.



