ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള റഷ്യൻ വിനോദസഞ്ചാരിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. അലീസ എന്ന വിദേശ യുവതിയാണ് തന്റെ യാത്രാ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നഗരങ്ങൾക്ക് മാർക്ക് നൽകിയത് (Russian Tourist India Safety Rating Viral). സുരക്ഷാ കാര്യത്തിൽ തലസ്ഥാന നഗരിയായ ഡൽഹിക്ക് 10-ൽ വെറും 2 മാർക്ക് മാത്രമാണ് അലീസ നൽകിയത്.
താജ്മഹലിന്റെ നാടായ ആഗ്രയ്ക്കും വളരെ കുറഞ്ഞ റേറ്റിംഗാണ് യുവതി നൽകിയത് (3/10). എന്നാൽ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ ഋഷികേശും മണാലിയും അലീസയെ ഏറെ ആകർഷിച്ചു. സുരക്ഷയുടെ കാര്യത്തിൽ ഈ രണ്ട് സ്ഥലങ്ങൾക്കും 9 മാർക്ക് വീതം നൽകി. ജയ്പൂർ – 8/10, ഗോവ- 8/10, ജോധ്പൂർ – 7/10 എന്നിങ്ങനെയാണ് മറ്റു നഗരങ്ങൾക്ക് നൽകിയ റാങ്കിംഗ്.
അലീസയുടെ റേറ്റിംഗിനോട് വലിയ രീതിയിലുള്ള പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഡൽഹിയിലെ സുരക്ഷാ പ്രശ്നങ്ങൾ വിദേശികൾക്ക് മാത്രമല്ല തദ്ദേശവാസികൾക്കും ഒരുപോലെ വെല്ലുവിളിയാണെന്ന് പലരും കമന്റ് ചെയ്തു. ഡൽഹിക്ക് 2 മാർക്ക് നൽകിയത് പോലും കൂടുതലാണെന്ന് ചിലർ പരിഹസിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ സിക്കിം, മേഘാലയ എന്നിവിടങ്ങൾ സന്ദർശിക്കാനാണ് മറ്റ് ചിലർ യുവതിയെ ഉപദേശിച്ചത്. വിദേശ വിനോദസഞ്ചാരികളിൽ നിന്നുള്ള ഇത്തരം സത്യസന്ധമായ പ്രതികരണങ്ങൾ ഉൾക്കൊള്ളണമെന്നും നഗരങ്ങളിലെ സുരക്ഷ മെച്ചപ്പെടുത്താൻ അധികൃതർ തയ്യാറാകണമെന്നും ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു.
View this post on Instagram

