ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിന് കേന്ദ്ര സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. എൽപിജി ക്ഷാമം നേരിട്ടേക്കുമെന്ന ആശങ്കയിൽ ഉപഭോക്താക്കൾ കൂട്ടത്തോടെ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നത് ഒഴിവാക്കാനാണ് എണ്ണ വിതരണ കമ്പനികൾ ‘ലോക്ക്-ഇൻ പിരീഡ്’ ഏർപ്പെടുത്തിയത്. പുതിയ നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.(Restrictions on LPG cylinder bookings in the country, 21-day lock-in period)
ഒരു സിലിണ്ടർ ബുക്ക് ചെയ്താൽ അടുത്ത ബുക്കിങ്ങിനായി 21 ദിവസം കാത്തിരിക്കണം. ഗാർഹിക സിലിണ്ടറുകൾക്കും വാണിജ്യ സിലിണ്ടറുകൾക്കും ഈ നിയന്ത്രണം ബാധകമാണ്. ഗാർഹിക സിലിണ്ടറിന് (14.2 കിലോ) 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും വർദ്ധിപ്പിച്ചു.
ഇന്ധനവില വർദ്ധനവിന് പിന്നാലെ പാചകവാതക വിലയും ഉയർന്നത് സാധാരണക്കാർക്കും ഹോട്ടൽ മേഖലയ്ക്കും തിരിച്ചടിയായി. എൽപിജി ഉൽപ്പാദനം പരമാവധിയാക്കാൻ 1955-ലെ അവശ്യസാധന നിയമപ്രകാരം കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകി. എണ്ണ ശുദ്ധീകരണ കമ്പനികൾ തങ്ങളുടെ കൈവശമുള്ള പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നിവ പരമാവധി എൽപിജി ഉൽപ്പാദനത്തിനായി മാറ്റിവെക്കണം. സ്വകാര്യ കമ്പനികളുടെ പക്കലുള്ള അധിക എൽപിജി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാത്രമേ കൈമാറാവൂ. ഇത് മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടഞ്ഞു.

