ന്യൂഡൽഹി: നീണ്ട കാലത്തെ കർശന നിയന്ത്രണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഒടുവിൽ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ (Paytm Payments Bank License Cancelled) ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ പ്രവർത്തനം തുടരുന്നത് നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്കും പൊതുതാൽപ്പര്യത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2026 ഏപ്രിൽ 24 വെള്ളിയാഴ്ച ആർബിഐ ഈ നിർണ്ണായക നടപടി സ്വീകരിച്ചത്.
ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നതിൽ ബാങ്ക് പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ആർബിഐ അറിയിച്ചു. ബാങ്കിന്റെ ഭരണവും പ്രവർത്തന രീതിയും നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി. പേയ്‌മെന്റ്‌സ് ബാങ്ക് ലൈസൻസ് അനുവദിക്കുമ്പോൾ മുന്നോട്ടുവെച്ച നിബന്ധനകൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു.
ബാങ്കിന്റെ പ്രവർത്തനം തുടരുന്നത് കൊണ്ട് പൊതുജനങ്ങൾക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും മറിച്ച് ദോഷകരമാണെന്നും ആർബിഐ വിലയിരുത്തി. ബാങ്ക് പൂട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ആർബിഐ ഹൈക്കോടതിയെ സമീപിക്കും. നിലവിലുള്ള നിക്ഷേപകർക്ക് അവരുടെ പണം തിരികെ നൽകാൻ ആവശ്യമായ ലിക്വിഡിറ്റി (പണം) ബാങ്കിന്റെ കൈവശമുണ്ടെന്ന് ആർബിഐ വ്യക്തമാക്കി. അതിനാൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ ബാലൻസ് തുക പിൻവലിക്കുന്നതിന് തടസ്സമുണ്ടാകില്ല.
2022 മാർച്ച് മുതൽ തന്നെ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് പേടിഎം ബാങ്കിനെ ആർബിഐ വിലക്കിയിരുന്നു. തുടർന്ന് 2024 ജനുവരിയിലും ഫെബ്രുവരിയിലും പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും വാലറ്റുകൾ ടോപ്പ്-അപ്പ് ചെയ്യുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ നടപടികളുടെ തുടർച്ചയായാണ് ഇപ്പോൾ ബാങ്കിംഗ് ലൈസൻസ് പൂർണ്ണമായും റദ്ദാക്കിയിരിക്കുന്നത്. ഇതോടെ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും അവസാനിക്കും.
Story Summary: The Reserve Bank of India (RBI) cancelled the banking license of Paytm Payments Bank on April 24, 2026, citing persistent non-compliance and management issues detrimental to depositors’ interests. While existing depositors will be repaid during the court-monitored winding-up process, the bank is now prohibited from conducting any further banking business.

