
ന്യൂഡൽഹി: ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധൻഖറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ . രാജ്യസഭാ അധ്യക്ഷൻ്റെ പെരുമാറ്റം പദവിയുടെ അന്തസ്സിനു വിരുദ്ധമാണെന്നും, സർക്കാരിൻ്റെ വക്താവായി അദ്ദേഹം പ്രവർത്തിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ (Mallikarjun Kharge) പറഞ്ഞു. ധൻഖറിൻ്റെ പെരുമാറ്റം കാരണം പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം കൊണ്ടുവരികയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.
"രാജ്യസഭാ അധ്യക്ഷനോട് ഞങ്ങൾക്ക് വ്യക്തിപരമായ വിദ്വേഷമോ രാഷ്ട്രീയ വിദ്വേഷമോ ഇല്ല. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനാണ് ഞങ്ങൾ ഈ നടപടി സ്വീകരിച്ചത്. ഒരുപാട് ആലോചിച്ച ശേഷം, അദ്ദേഹത്തെ നീക്കം ചെയ്യുന്നതിനായി ഒരു നോട്ടീസ് അയക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു," ഖാർഗെ പറഞ്ഞു.
"അദ്ദേഹത്തിൻ്റെ പെരുമാറ്റത്തിലും പക്ഷപാതത്തിലും ഞങ്ങൾക്ക് മടുത്തു. സഭയിലെ സ്പീക്കറുടെ പെരുമാറ്റം രാജ്യത്തിൻ്റെ അന്തസ്സിനു ഭീഷണിയായിരിക്കുന്നു. രാജ്യസഭാ ചട്ടങ്ങളേക്കാൾ രാഷ്ട്രീയത്തിനാണ് അദ്ദേഹം മുൻഗണന നൽകിയത്," ഖാർഗെ പറഞ്ഞു.