പൂനെ: ഹോസ്റ്റലിൽ പണം മോഷ്ടിച്ചെന്ന ആരോപണത്തെത്തുടർന്ന് 16 വയസ്സുകാരനായ എൻ.ഡി.എ (National Defence Academy) ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു (Pune Student Suicide). സംഭവത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ പൂനെ പോലീസ് കേസെടുത്തു. പഴ്സഞ്ചി (Phursungi) പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബീഡ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥി ഹഡപ്‌സർ (Hadapsar) മേഖലയിലെ ഒരു പ്രമുഖ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ എൻ.ഡി.എ പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ ഇയാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിലായിരുന്നു താമസം. 2025 നവംബറിലാണ് സംഭവങ്ങളുടെ തുടക്കം. കൂടെ താമസിക്കുന്ന മറ്റൊരു വിദ്യാർത്ഥിയുടെ 3,500 രൂപ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം.
കുട്ടി പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ, ഇയാളെ ഹോസ്റ്റലിൽ നിന്നും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിനെത്തുടർന്ന് കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നു. അധികൃതർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും, ആവശ്യമായ കൗൺസിലിംഗ് നൽകാനോ മാതാപിതാക്കളെ കൃത്യസമയത്ത് വിവരമറിയിക്കാനോ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.
ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ പിതാവിന്റെ പരാതിയെത്തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, എക്സിക്യൂട്ടീവ് ഓഫീസർ, ഹോസ്റ്റൽ സൂപ്പർവൈസർ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. സബ് ഇൻസ്പെക്ടർ ശംഭുരാജ് ജാദവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്.
ശ്രദ്ധിക്കുക: മാനസികമായ വിഷമങ്ങളോ ആത്മഹത്യാ ചിന്തകളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
ദിശ (DISHA): 1056 (24 മണിക്കൂർ സേവനം)
മൈത്രി (MAITHRI): 0484-2540530

