മുംബൈ: മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിൽ ഇന്ധനക്ഷാമം നേരിടാൻ പോകുന്നുവെന്ന രീതിയിൽ പ്രചരിച്ച വ്യാജവാർത്തകളെ തുടർന്ന് പെട്രോൾ പമ്പുകളിൽ ഇന്ധനം വാങ്ങിക്കൂട്ടാൻ ജനങ്ങളുടെ വൻ തിരക്ക് (Panic Buying). ഇതേത്തുടർന്ന് മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ കിലോമീറ്ററുകളോളമാണ് വാഹനങ്ങളുടെ നീണ്ട ക്യൂ രൂപപ്പെട്ടത് (Palghar fuel shortage rumors).
ഇന്ധന വിതരണം തടസ്സപ്പെടാൻ പോകുന്നുവെന്ന രീതിയിലുള്ള ചില തെറ്റായ റിപ്പോർട്ടുകളും സോഷ്യൽ മീഡിയ സന്ദേശങ്ങളുമാണ് ജനങ്ങൾക്കിടയിൽ പെട്ടെന്ന് പരിഭ്രാന്തി പടർത്തിയത്. വരും ദിവസങ്ങളിൽ പെട്രോളും ഡീസലും കിട്ടാതെ വരുമെന്ന് ഭയന്ന് ബൈക്കുകളും കാറുകളുമായി ആളുകൾ കൂട്ടത്തോടെ പമ്പുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു.
ദേശീയപാതയോരത്തുള്ള ചരോട്ടിയിലെ ഏഷ്യൻ പെട്രോൾ പമ്പ് ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ധനം നിറയ്ക്കാനായി വാഹനയാത്രക്കാർക്ക് ഒരു മണിക്കൂറിലധികം വരി നിൽക്കേണ്ടി വന്നു. പെട്ടെന്നുണ്ടായ ഈ വൻ തിരക്ക് കാരണം ദേശീയപാതയിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. തിരക്ക് വർദ്ധിച്ചതോടെ പല പമ്പുകളിലും താൽക്കാലികമായി ഇന്ധനം തീരുകയും ഇത് ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുകയും ചെയ്തു.
അതേസമയം, സംസ്ഥാനത്തോ ജില്ലയിലോ യാതൊരുവിധ ഇന്ധനക്ഷാമവും നിലവിലില്ലെന്ന് പെട്രോൾ-ഡീസൽ അസോസിയേഷനും പ്രാദേശിക ഭരണകൂടവും വ്യക്തമാക്കി.
“ജില്ലയിൽ പെട്രോൾ, ഡീസൽ വിതരണം പൂർണ്ണമായും സുഗമമാണ്. ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണ്. നിലവിലെ തിരക്ക് കേവലം വ്യാജവാർത്തകൾ മൂലം ജനങ്ങൾ പരിഭ്രാന്തരായി ഒന്നിച്ച് വാങ്ങിക്കൂട്ടുന്നത് കൊണ്ട് മാത്രമാണ്,” – അധികൃതർ അറിയിച്ചു.
ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യത്തിന് മാത്രം ഇന്ധനം വാങ്ങിയാൽ മതിയെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം ഇന്ധനക്ഷാമം സംബന്ധിച്ച് വ്യാജവാർത്തകളും ഊഹാപോഹങ്ങളും (Rumours) പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപ്രകാരം കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Summary : Rumors of a fuel shortage sparked panic buying in Maharashtra’s Palghar district, leading to long queues of vehicles outside petrol pumps along the Mumbai-Ahmedabad National Highway. The district administration and Petrol-Diesel Association have debunked the rumors, clarifying that fuel supplies are smooth and uninterrupted, and warned of legal action against misinformation.

