ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ അമേരിക്കൻ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ ആണവയുദ്ധം സംഭവിക്കുമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്യവേയാണ് ട്രംപിന്റെ വിവാദപരമായ ഈ പരാമർശം. തന്റെ ഇടപെടൽ പാക് പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.(Pakistan PM would have died, Donald Trump misspeaks in State of the Union address )
തന്റെ ഭരണത്തിന്റെ ആദ്യ പത്തു മാസത്തിനുള്ളിൽ എട്ടു യുദ്ധങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്ന് ട്രംപ് പറഞ്ഞു. താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ ആണവയുദ്ധം നടക്കുമായിരുന്നു. ഇതിലൂടെ പാക് പ്രധാനമന്ത്രി ഉൾപ്പെടെ 35 ദശലക്ഷം ജനങ്ങൾ കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടി അമേരിക്കയുടെ സമ്മർദ്ദത്തെത്തുടർന്നാണ് അവസാനിപ്പിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു. പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഈ ആക്രമണം വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.
ഇറാൻ ഭീകരവാദത്തിന്റെ ആഗോള സ്പോൺസറാണെന്ന് ട്രംപ് ആവർത്തിച്ചു. ഇറാനിൽ ഡിസംബർ 25-ന് ആരംഭിച്ച പ്രക്ഷോഭങ്ങളിൽ 32,000 പേർ കൊല്ലപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. ഇറാനെ യാതൊരു കാരണവശാലും ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുമെന്നും അറിയിച്ചു.

