പട്‌ന: ബിഹാർ രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു (Nitish Kumar Rajya Sabha Nomination). നിതീഷ് കുമാറിനൊപ്പം എൻ.ഡി.എയുടെ മറ്റ് നാല് സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് പട്‌നയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ബിഹാർ മുഖ്യമന്ത്രി പദം ഒഴിഞ്ഞുകൊണ്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. നേരത്തെ നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് രാജ്യസഭയിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, അപ്രതീക്ഷിതമായാണ് നിതീഷ് കുമാർ തന്നെ സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചത്. ഇതോടെ ബിഹാറിൽ പുതിയ മുഖ്യമന്ത്രി ആരാകുമെന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്.
ബി.ജെ.പിയിൽ നിന്ന് നിതിൻ നവീൻ, ശിവേഷ് കുമാർ എന്നിവരും രാഷ്ട്രീയ ലോക് മോർച്ച അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ, ജെ.ഡി.യുവിൽ നിന്ന് കർപ്പൂരി താക്കൂറിന്റെ മകൻ രാംനാഥ് താക്കൂർ എന്നിവരാണ് എൻ.ഡി.എ സഖ്യത്തിനായി പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എൻ.ഡി.എ ശക്തിപ്രകടനം കൂടിയായി ഈ ചടങ്ങ് മാറി.
Summary: In a major political shift, Bihar CM Nitish Kumar filed his nomination for the Rajya Sabha Election 2026 on Thursday.

