പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് രാജ്യസഭയിലേക്ക് മാറാൻ തീരുമാനിച്ചതോടെ സംസ്ഥാനത്ത് പുതിയ ഭരണക്രമത്തിന് കളമൊരുങ്ങുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ അദ്ദേഹം രാജ്യസഭാ തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഏപ്രിൽ പത്തോടെ ബിഹാറിൽ പുതിയ സർക്കാർ അധികാരമേൽക്കുമെന്നാണ് സൂചനകൾ.(Nitish Kumar moves to Rajya Sabha, Final Call Likely After April 10 in Bihar?)
എൻഡിഎയിലെ പുതിയ ധാരണ പ്രകാരം ബിഹാറിൽ ആദ്യമായി ബിജെപിയിൽ നിന്നൊരാൾ മുഖ്യമന്ത്രിയാകും. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവിനെയാകും ബിജെപി ഈ പദവിയിലേക്ക് പരിഗണിക്കുകയെന്നാണ് റിപ്പോർട്ടുകൾ. സമ്രാട്ട് ചൗധരി, നിത്യാനന്ദ് റായ് എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നത്.
പുതിയ മന്ത്രിസഭയിൽ ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങളും 14 മന്ത്രിസ്ഥാനങ്ങളും ലഭിച്ചേക്കും.നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് ജെഡിയു പ്രവർത്തകർക്കിടയിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. ലോക്സഭ, നിയമസഭ, നിയമനിർമ്മാണ കൗൺസിൽ എന്നിവയിൽ അംഗമായിരുന്ന തനിക്ക് രാജ്യസഭയിൽ കൂടി അംഗമാകണമെന്നത് ദീർഘകാലമായുള്ള ആഗ്രഹമായിരുന്നുവെന്ന് നിതീഷ് കുമാർ വ്യക്തമാക്കി.

