ന്യുഡൽഹി : എട്ടാം ക്ലാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് മോശമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ എൻസിഇആർടി പരസ്യമായി മാപ്പുപറഞ്ഞു (NCERT Class 8 Textbook Controversy). സുപ്രീം കോടതി സ്വമേധയാ (Suo Motu) കേസെടുത്തതിനെത്തുടർന്നാണ് വിവാദമായ പുസ്തകം വിതരണത്തിൽ നിന്ന് പിൻവലിക്കാൻ അധികൃതർ തീരുമാനിച്ചത്.
‘നമ്മുടെ സമൂഹത്തിൽ ജുഡീഷ്യറിയുടെ പങ്ക്’ (The Role of Judiciary in our Society) എന്ന നാലാം അധ്യായത്തിലാണ് കോടതികളിൽ അഴിമതിയുണ്ടെന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയത്. ഇത് ജുഡീഷ്യറിയുടെ അന്തസ്സിനെ കെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. ഭരണഘടനാ സ്ഥാപനങ്ങളെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് കോടതി നിരീക്ഷിച്ചു. ഇതേത്തുടർന്ന് പുസ്തകം അച്ചടിക്കുന്നതിനും ഡിജിറ്റലായി പ്രചരിപ്പിക്കുന്നതിനും സുപ്രീം കോടതി പൂർണ്ണ നിരോധനം ഏർപ്പെടുത്തി.
പരാമർശങ്ങൾ തികച്ചും അബദ്ധവശാൽ സംഭവിച്ചതാണെന്നും ജുഡീഷ്യറിയെ താഴ്ത്തിക്കെട്ടാൻ ഉദ്ദേശിച്ചിട്ടില്ലെന്നും എൻസിഇആർടി പ്രസ്താവനയിൽ പറഞ്ഞു. വിവാദ ഭാഗങ്ങൾ ഒഴിവാക്കി പുസ്തകം ഉടൻ പരിഷ്കരിക്കുമെന്നും 2026-27 അധ്യയന വർഷത്തിൽ പുതിയ പുസ്തകം ലഭ്യമാക്കുമെന്നും അവർ അറിയിച്ചു.
വിപണിയിലെത്തിയ പുസ്തകത്തിന്റെ കോപ്പികൾ തിരിച്ചുവിളിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഏകദേശം 2.25 ലക്ഷം കോപ്പികൾ അച്ചടിച്ചതിൽ 38 എണ്ണം മാത്രമാണ് വിറ്റുപോയതെന്നും ബാക്കിയുള്ളവ ഗോഡൗണുകളിലേക്ക് മാറ്റിയതായും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

