മുസഫർപൂർ: മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള നിസ്സാര തർക്കത്തിനൊടുവിൽ ജ്യേഷ്ഠൻ അനിയനെ തല്ലിക്കൊന്നു (Muzaffarpur murder case). ബീഹാറിലെ മുസഫർപൂർ ജില്ലയിലുള്ള അംബേദ്കർ നഗറിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം അരങ്ങേറിയത്. മനീഷ് മണ്ഡൽ എന്ന യുവാവാണ് സ്വന്തം സഹോദരൻ ശങ്കർ മണ്ഡലിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതിയായ ശങ്കർ മണ്ഡലിനെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വർഷം മുൻപ് പിതാവ് മരിച്ചതിനെത്തുടർന്ന് കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു കൊല്ലപ്പെട്ട മനീഷ്. ബാങ്ക് റോഡിലെ ഒരു ചെരുപ്പുകടയിൽ ജോലി ചെയ്തിരുന്ന മനീഷാണ് അമ്മ നിർമ്മല ദേവിയെ സംരക്ഷിച്ചിരുന്നത്. എന്നാൽ പ്രതിയായ ശങ്കർ മണ്ഡൽ ജോലിക്കൊന്നും പോകാതെ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഫോൺ ഉപയോഗിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം അക്രമത്തിൽ കലാശിക്കുകയും ശങ്കർ മണ്ഡൽ മനീഷിനെ മാരകമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. മനീഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
നഗര ഡിഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. മനീഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവിന്റെ വിയോഗത്തിന് പിന്നാലെ ഒരു മകൻ കൊല്ലപ്പെടുകയും മറ്റൊരാൾ ജയിലിലാവുകയും ചെയ്തതോടെ നിർമ്മല ദേവി തീർത്തും അനാഥയായിരിക്കുകയാണ്. പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Summary: In a tragic incident in Bihar’s Muzaffarpur, an elder brother addicted to drugs allegedly killed his younger brother following a trivial dispute over a mobile phone.

