ഇൻഡോർ: മധ്യപ്രദേശിൽ നടുറോഡിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്കുനേരെയുണ്ടായ ലൈംഗികാതിക്രമ സംഭവത്തിൽ, സംസ്ഥാന മന്ത്രി കൈലാഷ് വിജയ്‌വർഗിയ നടത്തിയ വിവാദ പരാമർശം പുതിയ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തി. പോലീസിന്റെ ഭാഗത്തെ വീഴ്ചയെക്കുറിച്ച് പ്രതികരിക്കുന്നതിനു പകരം, സംഭവിച്ചതിൽ നിന്ന് കളിക്കാർ ഒരു പാഠം പഠിക്കണമെന്നാണ് മന്ത്രി പറഞ്ഞത്.(Minister's remarks on sexual assault against Australian stars spark controversy)
കളിക്കാർക്ക് അവരുടെ ജനപ്രിയതയെക്കുറിച്ച് ധാരണയില്ലെന്നും, പുറത്തുപോകുമ്പോൾ പ്രാദേശിക അധികാരികളെ അറിയിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നുമാണ് വിജയ്‌വർഗിയ അഭിപ്രായപ്പെട്ടത്.
"നമ്മൾ പുറത്ത് പോകുമ്പോൾ പോലും, ഒരു പ്രാദേശിക വ്യക്തിയെയെങ്കിലും അറിയിക്കാറുണ്ട്. ഇനിയെങ്കിലും താമസിക്കുന്ന സ്ഥലം വിട്ട് പുറത്ത് പോകുമ്പോൾ സുരക്ഷാ ജീവനക്കാരെയോ പ്രാദേശിക ഭരണകൂടത്തെയോ അറിയിക്കണം എന്ന് ഈ സംഭവം കളിക്കാരെ ഓർമിപ്പിക്കുമെന്ന് ഞാൻ കരുതുന്നു. കളിക്കാർക്കു വലിയ ആരാധക പിന്തുണയുള്ളതിനാലാണിത്. ഇംഗ്ലണ്ടിലെ ഫുട്ബോൾ പോലെയാണ് ഇവിടെ ക്രിക്കറ്റ്. ഫുട്ബോൾ കളിക്കാരുടെ വസ്ത്രങ്ങൾ കീറുന്നത് ഞാൻ കണ്ടിട്ടുണ്ട്..."അദ്ദേഹം പറഞ്ഞു.
ഈ സംഭവം നടന്നുകഴിഞ്ഞു. എല്ലാവർക്കും ഒരു പാഠമാണിത്. നമുക്കും കളിക്കാർക്കും ഒരു പാഠമാണ്," സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുമ്പോഴും, പുറത്തുപോകുന്നതിന് മുമ്പ് പ്രാദേശിക അധികാരികളെ അറിയിക്കേണ്ടത് കളിക്കാരുടെ ഉത്തരവാദിത്തം കൂടിയായിരുന്നുവെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. "അവർ ആരെയും അറിയിച്ചില്ല, ആരോടും പറഞ്ഞില്ല. എന്നാൽ ഈ സംഭവത്തിൽനിന്ന് അവർ ഒരു പാഠം പഠിക്കുകയും ഭാവിയിൽ ജാഗ്രത പാലിക്കുകയും ചെയ്യും" എന്നും വിജയ്‌വർഗിയ കൂട്ടിച്ചേർത്തു.
മന്ത്രിയുടെ ഈ പരാമർശം, ലൈംഗികാതിക്രമം നേരിട്ടവരെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണെന്ന് ആരോപിച്ച് സമൂഹത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് ശക്തമായ വിമർശനം ഉയരുന്നുണ്ട്.