ബെംഗളൂരു : കർണാടകയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞിന്റെ വിരൽ നഴ്സിന്റെ അശ്രദ്ധയെത്തുടർന്ന് ഭാഗികമായി അറ്റുപോയി. സംഭവത്തിൽ നഴ്സ്, ഡോക്ടർ, ആശുപത്രി മാനേജ്മെന്റ് എന്നിവർക്കെതിരെ പോലീസ് എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തു (Medical Negligence Karnataka).
കുഞ്ഞിന്റെ കയ്യിലെ ബാൻഡേജ് മാറ്റുന്നതിനിടെ കത്രിക ഉപയോഗിച്ചപ്പോഴാണ് അപകടമുണ്ടായത്. നഴ്സിന്റെ അശ്രദ്ധമൂലം കുഞ്ഞിന്റെ വിരൽ ഭാഗികമായി മുറിഞ്ഞുപോവുകയായിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ മെഡിക്കൽ വീഴ്ചയാണിതെന്ന് പരാതിയിൽ പറയുന്നു.
അശ്രദ്ധമൂലം ജീവന് ഭീഷണിയുണ്ടാക്കുക, പരിക്കേൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഡോക്ടർക്കും നഴ്സിനുമെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ നഴ്സിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. വിരൽ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ നടത്തിയതായാണ് വിവരം.

