ഇംഫാൽ: വംശീയ സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിൽ വീണ്ടും ദാരുണമായ അക്രമ സംഭവം. കങ്‌പോക്പി (Manipur Kangpokpi attack ജില്ലയിലെ ലോയിബോൾ ഖുള്ളൻ (Loibol Khullen) ഗ്രാമത്തിന് നേരെ പുലർച്ചെയുണ്ടായ സായുധ ആക്രമണത്തിൽ ഒരു സ്ത്രീയുൾപ്പെടെ മൂന്ന് ഗ്രാമീണർ കൊല്ലപ്പെട്ടു. ആക്രമണത്തിനിടെ സായുധസംഘം പ്രദേശത്തെ ഏഴോളം വീടുകൾ പൂർണ്ണമായും തീയിട്ടു നശിപ്പിച്ചു.
സൈതു-ഗാംഫാസോൾ സബ് ഡിവിഷന് കീഴിലുള്ള പ്രാന്ത പ്രദേശത്താണ് വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ വെടിവയ്പുണ്ടായത്. സായുധരായ അക്രമികൾ ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു. മിനിറ്റുകളോളം നീണ്ടുനിന്ന വെടിവയ്പിനെ തുടർന്ന് പരിഭ്രാന്തരായ ഗ്രാമീണർ ജീവൻ രക്ഷിക്കാനായി സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. ലെത്ഖൊംഗം ഹാവോകിപ് (34), ഭാര്യ തിൻമേരി ഹാവോകിപ് (30), ജാങ്മിൻലാൽ ഹാവോകിപ് (34) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രി നെംച കിപ്ഗൻ ശക്തമായി അപലപിച്ചു. കുറ്റക്കാർക്കെതിരെ നിയമപ്രകാരം കർശന നടപടിയുണ്ടാകുമെന്നും സമാധാനം പാലിക്കണമെന്നും അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം, കുക്കി ഗോത്രവിഭാഗങ്ങളുടെ പരമോന്നത സംഘടനയായ കുക്കി ഇൻപി മണിപ്പൂർ (KIM), കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (KSO) എന്നിവർ അക്രമത്തിന് പിന്നിൽ നാഗാ സായുധ ഗ്രൂപ്പുകളാണെന്ന് ആരോപിച്ചു. നിരായുധരായ സാധാരണക്കാർക്ക് നേരെയുണ്ടായ ഈ ക്രൂരതയെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് സംഘടനകൾ കേന്ദ്ര സർക്കാരിനോടും സുരക്ഷാ ഏജൻസികളോടും ആവശ്യപ്പെട്ടു. പ്രദേശത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
Short Story Summary: Three people, including a married couple, were killed and seven houses were set on fire during a pre-dawn attack by armed assailants on Loibol Khullen village in Manipur’s Kangpokpi district. The attack caused terrified residents to flee into nearby forests. While regional Kuki-Zo bodies have condemned the violence and alleged the involvement of militant groups, the government has launched an investigation to apprehend the perpetrators.

