സോളൻ: പാൽ വാങ്ങാൻ പോകുന്നതിനിടെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ വെറുംകൈ കൊണ്ട് നേരിട്ട് കൊലപ്പെടുത്തി യുവാവ്. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള സർലി ഗ്രാമത്തിലാണ് സിനിമാക്കഥകളെ വെല്ലുന്ന പോരാട്ടം നടന്നത്. ആർകിയിലെ ഐടിഐ വിദ്യാർത്ഥിയായ പർവേഷ് ശർമയാണ് അതിസാഹസികമായി പുലിയെ കീഴടക്കിയത്.(Man fights leopard with bare hands, After 12-minute fight, leopard dies)
വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ പിതാവ് ബാലക് റാമിനൊപ്പം പാൽ വാങ്ങാൻ പോവുകയായിരുന്നു പർവേഷ് ശർമ. പാടത്തിന് നടുവിലൂടെയുള്ള വഴിയിലൂടെ നടന്നുപോകുമ്പോൾ ഏഴ് വയസ്സുകാരനായ പുള്ളിപ്പുലി അപ്രതീക്ഷിതമായി ഇവരുടെ മുന്നിലേക്ക് ചാടുകയായിരുന്നു. പർവേഷിനെയും പിതാവിനെയും പുലി ആക്രമിക്കാൻ മുതിർന്നതോടെയാണ് സ്വയംരക്ഷയ്ക്കായി യുവാവ് തിരിച്ചടിച്ചത്.
മരണഭയത്തിന് മുന്നിലും മനസ്സാന്നിധ്യം കൈവിടാതിരുന്ന പർവേഷ് പുലിയുടെ വായ കൂട്ടിപ്പിടിക്കാൻ ശ്രമിച്ചു. ഇത് പുലിയുടെ മാരകമായ കടിയേൽക്കുന്നതിൽ നിന്ന് യുവാവിനെ രക്ഷിച്ചു. ഏകദേശം 12 മിനിറ്റോളം യുവാവ് പുലിയുമായി മൽപിടുത്തം നടത്തി. ആക്രമണത്തിൽ പർവേഷിന് പരിക്കേറ്റെങ്കിലും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

