രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ എഴുപതുകാരിക്ക് നേരെ അതിക്രൂരമായ ആക്രമണം. ഗോതമ്പ് പാടത്ത് മൂക്കും നാക്കും അറുത്തുമാറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ വയോധിക ചികിത്സയിലിരിക്കെ മരണപ്പെട്ടു (Madhya Pradesh Woman Mutilated). കഴിഞ്ഞ 30 വർഷമായി ഗ്രാമത്തിന് പുറത്തുള്ള കൃഷിയിടത്തിലെ കുടിലിലാണ് ഇവർ മക്കളോടൊപ്പം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി മകൻ കൃഷിയിടം നനയ്ക്കാൻ പോയ സമയത്ത് വയോധിക കുടിലിൽ തനിച്ചായിരുന്നു. രാവിലെ മകൻ തിരിച്ചെത്തിയപ്പോൾ മാതാവിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് അല്പം അകലെയുള്ള പാടത്ത് രക്തത്തിൽ കുളിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്. പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കട്ടിലും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വയോധികയുടെ മൂക്കും നാക്കും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അറുത്തുമാറ്റിയ നിലയിലായിരുന്നു. ഇവർ കൊല ചെയ്യപ്പെടുന്നതിന് മുൻപ് ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതായും എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും എസ്‌ഡിഒപി ധരംവീർ നഗർ അറിയിച്ചു. മധ്യപ്രദേശിലെ ഗ്രാമീണ മേഖലയെ ഭീതിയിലാഴ്ത്തിയ ഈ സംഭവത്തിൽ കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെയാണ് നിലവിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

