ന്യൂഡൽഹി: ദീർഘകാലമായി തുടരുന്ന പള്ളിത്തർക്കത്തിൽ ശാശ്വത പരിഹാരം തേടി യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.15-ഓടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.(Jacobite Church Supreme head in Delhi to meet PM Modi to resolve church dispute)
കൂടിക്കാഴ്ചയിൽ വലിയ പ്രതീക്ഷയുണ്ടെന്ന് അപ്രേം ദ്വിതീയൻ ബാവ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു വർഷം മുൻപ് നിശ്ചയിച്ചിരുന്ന ഈ സന്ദർശനം സഭയുടെ ആഗോള തലവന്റെ അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗം കൂടിയാണ്. ആരെയും മുറിവേൽപ്പിക്കാതെ പള്ളിത്തർക്കത്തിൽ പരിഹാരം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സാബു എം. ജേക്കബ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

