ന്യൂഡൽഹി: അന്താരാഷ്ട്ര കപ്പൽ പാതയിൽ സംഘർഷം പുകയുന്നു. ഒമാൻ ഉൾക്കടലിൽ വെച്ച് ഇന്ത്യൻ പതാക വഹിക്കുന്ന രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേന വെടിയുതിർത്തു (Iran Navy attack). ഇറാഖിൽ നിന്നും രണ്ട് ദശലക്ഷം ബാരൽ എണ്ണയുമായി വരികയായിരുന്ന കപ്പലുകളെ ലക്ഷ്യം വെച്ചാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
‘ജഗ് അർണവ്’, ‘സൻമാർ ഹെറാൾഡ്’ എന്നീ ഇന്ത്യൻ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജഗ് അർണവ് എന്ന കപ്പലിന് നേരെ നേരിട്ട് വെടിവെപ്പുണ്ടായതായാണ് റിപ്പോർട്ട്. എന്നാൽ സൻമാർ ഹെറാൾഡിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ ഉൾക്കടലിൽ വെച്ചായിരുന്നു സംഭവം.
അതേസമയം , ആക്രമണം അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. സംഭവത്തിന് പിന്നാലെ ഡൽഹിയിലെ ഇറാൻ സ്ഥാനപതിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരണമെന്നും സമുദ്ര നിയമങ്ങൾ പാലിക്കപ്പെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇറാൻ സ്ഥാനപതി നൽകിയ വാഗ്ദാനമാണ് ഇതോടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ ഇന്ത്യൻ നാവികസേന നിരീക്ഷണം ശക്തമാക്കി. നിലവിൽ ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ ഇല്ലെങ്കിലും ഒമാൻ ഉൾക്കടലിൽ ഇന്ത്യയുടെ രണ്ട് ഡിസ്ട്രോയറുകളും ഒരു ഫ്രിഗേറ്റും ഒരു ടാങ്കറും സുരക്ഷയ്ക്കായി നിലയുറപ്പിച്ചിട്ടുണ്ട്.
Story Summary: The Iranian Navy opened fire on two Indian-flagged oil tankers, Jag Arnav and Sanmar Herald, in the Gulf of Oman. India has lodged a strong diplomatic protest, summoning the Iranian envoy to ensure unhindered maritime passage through the Strait of Hormuz.

