ബെംഗളൂരു: പ്രണയബന്ധത്തിന്റെ പേരിൽ യുവതിയെ ബന്ധുക്കൾ ബലംപ്രയോഗിച്ച് വിഷം നൽകി കൊലപ്പെടുത്തി (Honor Killing Karnataka). കർണാടകയിലെ ബെലഗാവി സ്വദേശിനി സത്യവയാണ് ക്രൂരമായ ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മാവൻ പ്രകാശ് ഭീമപ്പ (46), സഹോദരൻ ഷാനുർ സദാശിവ് (35), സഹോദരീ ഭർത്താവ് മൊരബാദ് കാലപ്പ (40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സന്തോഷ് എന്നയാളെ വിവാഹം കഴിച്ചിരുന്ന സത്യവ, പിന്നീട് കൃഷ്ണ എന്ന യുവാവുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയതോടെ ബന്ധുക്കൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. യുവാവിന്റെ ജാതി ചൂണ്ടിക്കാട്ടിയായിരുന്നു ബന്ധുക്കളുടെ പ്രധാന പ്രതിഷേധം.
മാർച്ച് 13-ന് സത്യവയെ കണ്ടെത്തിയ ബന്ധുക്കൾ നിർബന്ധപൂർവ്വം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. കൃഷ്ണയ്‌ക്കൊപ്പം ജീവിക്കണമെന്ന നിലപാടിൽ സത്യവ ഉറച്ചുനിന്നതോടെ, അവളെ ഇല്ലാതാക്കാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വെച്ച് യുവതിയെ ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം പ്രാദേശിക ശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തു.
സത്യവയെ കാണാനില്ലെന്ന് കാട്ടി കൃഷ്ണ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പോലീസ് അലംഭാവം കാണിച്ചെങ്കിലും പിന്നീട് കേസ് വീണ്ടും സജീവമാക്കി. സത്യവയുടെ മാതാവിൽ നിന്ന് തന്ത്രപരമായി വിവരങ്ങൾ ശേഖരിച്ചതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Story Summary: A young woman named Satyava from Belagavi was murdered by her relatives in a case of honor killing after she refused to end her relationship with a man from a different caste. The police arrested three family members after uncovering that she was forcibly poisoned and secretly cremated in Maharashtra.

