മുംബൈ: ടി20 ലോകകപ്പിലെ ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെ നേരിടും (India vs England Semi Final 2026). മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഓപ്പണർ സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനമാണ് സഞ്ജുവിന്റെ സ്ഥാനം ഉറപ്പിച്ചത്. മോശം ഫോമിലാണെങ്കിലും ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോർഡുള്ള അഭിഷേക് ശർമ്മയെയും ടീം മാനേജ്‌മെന്റ് പിന്തുണയ്ക്കാൻ സാധ്യതയുണ്ട്.
വാംഖഡെയിൽ കഴിഞ്ഞ വർഷം സെഞ്ചുറി നേടിയ അഭിഷേകിന്റെ പരിചയസമ്പത്ത് ടീമിന് ഗുണകരമാകുമെന്ന് മാനേജ്‌മെന്റ് കരുതുന്നു. സഞ്ജുവിനെ നേരിടാൻ ഇംഗ്ലണ്ട് ജോഫ്ര ആർച്ചറെ നിയോഗിക്കുമ്പോൾ അഭിഷേകിനെ തടയാൻ വിൽ ജാക്‌സിനെയായിരിക്കും അവർ പരീക്ഷിക്കുക. മൂന്നാം നമ്പറിൽ ഇഷാൻ കിഷനും പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും എത്തുന്നതോടെ ബാറ്റിംഗ് നിര കൂടുതൽ ശക്തമാകും. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെയിൽ തിലക് വർമ്മയ്ക്ക് ഫിനിഷറുടെ റോളാകും ലഭിക്കുക.
ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർക്കൊപ്പം അക്സർ പട്ടേൽ ഓൾറൗണ്ടറായി തുടരും. എന്നാൽ ബൗളിംഗ് നിരയിൽ നിർണ്ണായക മാറ്റത്തിന് സാധ്യതയുണ്ട്. സൂപ്പർ 8 മത്സരങ്ങളിൽ തിളങ്ങാൻ കഴിയാത്ത വരുൺ ചക്രവർത്തിക്ക് പകരം കുൽദീപ് യാദവിനെ സ്പെഷ്യലിസ്റ്റ് സ്പിന്നറായി പരിഗണിച്ചേക്കും. ഇംഗ്ലീഷ് ബാറ്റിംഗ് നിരയ്ക്ക് റിസ്റ്റ് സ്പിന്നർമാരോടുള്ള ബലഹീനത കുൽദീപിന് മുൻതൂക്കം നൽകുന്നു. പേസർമാരായി ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിംഗും തന്നെ തുടരാനാണ് സാധ്യത.

