ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറും മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങളും ഉയർത്തിപ്പിടിച്ച് ഇന്ന് പാർലമെന്റിൽ കേന്ദ്ര സർക്കാരിനെ നേരിടാൻ പ്രതിപക്ഷം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനങ്ങളിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. അതേസമയം, ചട്ടലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നീക്കങ്ങളെ പ്രതിരോധിക്കാനാണ് സ്പീക്കറുടെയും ഭരണപക്ഷത്തിന്റെയും നീക്കം.(India-US trade deal, Parliament may be chaotic today)
ഇന്ത്യയുമായി വ്യാപാര കരാറിലെത്തിയെന്ന ട്രംപിന്റെ പ്രഖ്യാപനം മോദി സർക്കാർ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയതിന്റെ തെളിവാണെന്ന് പ്രതിപക്ഷം പറയുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന ട്രംപിന്റെ അവകാശവാദത്തിൽ സർക്കാർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് നേതാക്കൾ ചോദ്യം ചെയ്യുന്നു. എന്നാൽ, അയൽരാജ്യങ്ങളേക്കാൾ കുറഞ്ഞ നികുതി നിരക്ക് ഇന്ത്യയ്ക്ക് ലഭിക്കുമെന്നും ഇതൊരു വലിയ നേട്ടമാണെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട്.
അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റം ഉണ്ടായപ്പോൾ കേന്ദ്ര സർക്കാർ കൃത്യമായ നിർദ്ദേശങ്ങൾ നൽകാൻ തയ്യാറായില്ലെന്ന മുൻ കരസേനാ മേധാവിയുടെ വെളിപ്പെടുത്തൽ രാഹുൽ ഗാന്ധി ഇന്ന് വീണ്ടും സഭയിൽ ഉന്നയിക്കും. ഇന്നലെ ഇതേ വിഷയം ഉന്നയിച്ചപ്പോൾ അമിത് ഷായുടെയും രാജ്‌നാഥ് സിംഗിന്റെയും നേതൃത്വത്തിൽ ഭരണപക്ഷം തടസ്സപ്പെടുത്തിയിരുന്നു. വ്യാപാര കരാറിലെ പുരോഗതിയെക്കുറിച്ച് കേന്ദ്ര സർക്കാർ ഇന്ന് സഭയിൽ കൂടുതൽ വിവരങ്ങൾ നൽകിയേക്കും.

