
കന്യാകുമാരി : തെക്കന്‍ തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു (Heavy rains continue in south tamil nadu). കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ തെങ്കാശി , തിരുനല്‍വേലി തൂത്തുക്കുടി കന്യാകുമാരി ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം , മഴക്കെടുതിയിൽ അഞ്ചു പേർക്ക് ജീവൻ നഷ്ടമായതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.ശിവഗംഗയിലും റാണിപ്പെട്ടിലുമായി 2 പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അരിയല്ലൂരില്‍ വീട് തകര്‍ന്നാണ് ഒരു മരണമുണ്ടായത്. തെങ്കാശി, തിരുനല്‍വേലി, തൂത്തുക്കുടി ജില്ലകളിലാണ് കഴിഞ്ഞ 24 മണിക്കൂറായി ശക്തമായ മഴ പെയ്യുന്നത്. ഈ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
വീടുകളില്‍ വെള്ളംകയറിയവരെ ദുരിതാശ്വാസ ക്യാമ്പുകലിലേക്ക് മാറ്റി.സംസ്ഥാനത്ത് ആകെ 50 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. നൂറിലേറെ കന്നുകാലികള്‍ ചത്തു. ഇതിനിടെ , ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പല ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി . റോഡില്‍ വെള്ളം കയറിയും മരം വീണും പലയിടത്തും ഗതാഗതം താറുമാറായി. പൂണ്ടി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ചെമ്പരമ്പാക്കം, റെഡ് ഹില്‍സ് ജലസംഭരണികളില്‍ നിന്നും വെള്ളം തുറന്നുവിട്ടിട്ടുണ്ട്. നാളെ രാവിലെവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.