ന്യൂഡൽഹി: ഗോസംരക്ഷകൻ ബിട്ടു ബജ്‌റംഗി വിവാഹത്തട്ടിപ്പിനിരയായി. വിവാഹം നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് അയൽക്കാരന്റെ ബന്ധുവും കൂട്ടാളികളും ചേർന്ന് 30,000 രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ ബിട്ടു ബജ്‌റംഗിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Haryana cow vigilante Bittu Bajrangi falls victim to marriage scam)
വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ബിട്ടു, അയൽക്കാരന്റെ ബന്ധുവായ ബണ്ടി എന്നയാളോടാണ് ആലോചനകൾ തേടിയത്. ബണ്ടി റാണി എന്ന സ്ത്രീയെ പരിചയപ്പെടുത്തുകയും ഇരുവരും ചേർന്ന് ബിട്ടുവിനെ പലതവണ അലിഗഢിലേക്ക് പെണ്ണുകാണലിനായി കൊണ്ടുപോവുകയും ചെയ്തു.
മൂന്ന് ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ ബണ്ടി അയച്ചുനൽകിയ ഒരു യുവതിയുടെ ചിത്രം ബിട്ടുവിന് ഇഷ്ടമായി. തുടർന്ന് 2025 സെപ്റ്റംബറിൽ റാണിയും പ്രതിശ്രുത വധുവും ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയവരും ബിട്ടുവിന്റെ വീട്ടിലെത്തി വിവാഹം ഉറപ്പിച്ചു. 2026 ഫെബ്രുവരി 7-ന് വിവാഹം നിശ്ചയിച്ചു. വധുവിന് വസ്ത്രങ്ങൾ വാങ്ങാനെന്ന പേരിൽ ബിട്ടു 30,000 രൂപ ബണ്ടിയുടെ അക്കൗണ്ടിലേക്ക് കൈമാറി.
നിശ്ചയിച്ച ദിവസം ബിട്ടുവും ബന്ധുക്കളും വിവാഹത്തിനായി അലിഗഢിൽ എത്തിയെങ്കിലും അവിടെ ആരെയും കണ്ടില്ല. ബണ്ടിയെയും റാണിയെയും ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ഒടുവിൽ പ്രതിശ്രുത വധുവിനെ ബന്ധപ്പെട്ടപ്പോൾ, തനിക്ക് വിവാഹത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ബിട്ടു തിരിച്ചറിഞ്ഞത്.

