അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് പാസാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി ഗുജറാത്ത്. നിയമസഭയിൽ ഏഴ് മണിക്കൂർ നീണ്ട തീവ്രമായ ചർച്ചകൾക്കൊടുവിലാണ് ‘ഗുജറാത്ത് യൂണിഫോം സിവിൽ കോഡ്, 2026’ ബില്ലിന് അംഗീകാരം ലഭിച്ചത്. പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും ബില്ലിനെ ശക്തമായി എതിർത്തുവെങ്കിലും ശബ്ദവോട്ടോടെ സഭ ബിൽ പാസാക്കുകയായിരുന്നു.(Gujarat Assembly passes Uniform Civil Code Bill, Applicable to live-in relationships )
മതം പരിഗണിക്കാതെ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ലിവ്-ഇൻ ബന്ധങ്ങൾ എന്നിവയ്ക്ക് ഏകീകൃതമായ നിയമം നടപ്പിലാക്കും. ബഹുഭാര്യത്വം പൂർണ്ണമായും നിരോധിച്ചു. വഞ്ചനയിലൂടെയോ നിർബന്ധത്തിലൂടെയോ വിവാഹം നടത്തിയാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. വിവാഹങ്ങൾക്കും ലിവ്-ഇൻ ബന്ധങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഗുജറാത്ത് സ്വദേശികൾക്കും ഈ നിയമം ബാധകമായിരിക്കും. ഭരണകക്ഷിയായ ബിജെപി ബില്ലിനെ തുല്യത ഉറപ്പാക്കുന്ന ചരിത്രപരമായ നാഴികക്കല്ലായി വിശേഷിപ്പിച്ചു. എന്നാൽ, ബിൽ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും കോൺഗ്രസ് ആരോപിച്ചു.

