ഭോപ്പാൽ: ആഘോഷങ്ങൾ നടക്കേണ്ട കല്യാണമണ്ഡപം ഒരു ക്രൈം സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വിവാഹ ചടങ്ങുകൾക്കിടെ കൊടുംകുറ്റവാളിയായ വരനെ പോലീസ് മണ്ഡപത്തിൽ കയറി അറസ്റ്റ് ചെയ്തു (Gangster Groom Arrested From Mandap). ഭോപ്പാലിലെ കോഹ്-ഇ-ഫിസ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൈകളിൽ മൈലാഞ്ചിയും മുഖത്ത് മഞ്ഞൾക്കുറിയുമായി പോലീസ് സ്റ്റേഷനിലെത്തിയ വധുവിന്റെ അപേക്ഷ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു.
തന്റെ ജീവിതം തകരുമെന്നും രണ്ട് മണിക്കൂർ നേരത്തേക്ക് വരനെ വിട്ടുതരണമെന്നും വധു സീമ പോലീസിനോട് കരഞ്ഞുപേക്ഷിച്ചു. “സാർ, എന്ത് തെറ്റിനാണ് ഞാൻ ശിക്ഷിക്കപ്പെടുന്നത്? അതിഥികളെല്ലാം വീട്ടിൽ കാത്തിരിക്കുകയാണ്. കുറഞ്ഞത് പോലീസ് കസ്റ്റഡിയിൽ വെച്ചെങ്കിലും വിവാഹ ചടങ്ങുകൾ നടത്താൻ അനുവദിക്കണം,” എന്നായിരുന്നു സീമയുടെ ആവശ്യം. എന്നാൽ ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ പങ്കാളിയായ പ്രതിയെ വിട്ടയക്കാൻ പോലീസ് തയ്യാറായില്ല.
‘ഇല്ലീഗൽ ഗാംഗ്’ എന്നറിയപ്പെടുന്ന ക്രിമിനൽ സംഘത്തിന്റെ തലവനായ ആകാശ് നീൽകാന്ത് എന്ന ഭൂരയാണ് അറസ്റ്റിലായത്. 2018 മുതൽ ഭോപ്പാലിൽ സജീവമായ ഈ സംഘത്തിലെ യുവാക്കൾ തങ്ങളുടെ കഴുത്തിൽ ‘ഇല്ലീഗൽ’ എന്ന് പച്ചകുത്തിയാണ് നടക്കുന്നത്. ആകാശിനെതിരെ കൊലപാതകം ഉൾപ്പെടെ 31 കേസുകൾ നിലവിലുണ്ട്. ബിജെപി യുവമോർച്ച നേതാവായിരുന്ന സുരേന്ദ്ര കുശ്വാഹയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കൂടിയാണ് ഇയാൾ.
ഒരു പുരോഹിതനെ തട്ടിക്കൊണ്ടുപോയി എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലാണ് ഇപ്പോൾ നടപടി ഉണ്ടായത്. പുരോഹിതനെ ക്രൂരമായി മർദ്ദിക്കുകയും ബലാത്സംഗക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘം പണം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട പുരോഹിതൻ നൽകിയ പരാതിയിലാണ് പോലീസ് വിവാഹവേദിയിൽ മിന്നൽ പരിശോധന നടത്തിയത്. ആകാശിനൊപ്പം അഞ്ച് കൂട്ടാളികളെയും പോലീസ് പിടികൂടി. ആറ് വർഷമായി പ്രണയത്തിലായിരുന്ന ആകാശിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് സീമ പോലീസിനോട് പറഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി പോലീസ് റിമാൻഡ് ചെയ്തു.
Summary
In a dramatic turn of events in Bhopal, a gangster named Akash, alias Bhura, was arrested from his wedding mandap just before the rituals could be completed. His bride, Seema, later arrived at the police station pleading for his temporary release or for the wedding to be performed in custody, but the police refused.

