
ഛത്തീസ്ഗഢ്: ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നും മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെ ഗവൺമെന്റ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു(nuns arrested). ഗ്രീൻ ഗാർഡൻ സിസ്റ്റേഴ്സിലെ മലയാളികളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റിലായത്.
ഛത്തീസ്ഗഡിലെ ജഗ്ദൽപൂർ രൂപതയിലെ നാരായൺപൂരിൽ നിന്നുള്ള 3 പെൺകുട്ടികളെയും ഒരു ആദിവാസി ആൺകുട്ടിയെയും ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് കടത്തുന്നതിനിടയിലാണ് ഇരുവരും അറസ്റ്റിലായത്. എന്നാൽ റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകൾക്കൊപ്പം കണ്ട ഇവരോട് ടിടിഇ പ്ലാറ്റ്ഫോം ടിക്കറ്റ് ആവശ്യപ്പെട്ടു.
തുടർന്ന് ചോദ്യം ചെയ്യലിൽ, കന്യാസ്ത്രീകൾക്കൊപ്പം ജോലി ചെയ്യാൻ പോകുകയാണെന്ന് പെൺകുട്ടികൾ അറിയിച്ചു. തുടർന്ന് ടിടിഇ ബജ്റംഗ്ദളിലെ പ്രാദേശിക അംഗങ്ങളെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി കന്യാസ്ത്രീകൾ പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
നിലവിൽ മൂന്ന് യുവതികളെയും ദുർഗിലെ വനിതാ ക്ഷേമ സമിതിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു.